തെരുവുനായ വന്ധ്യംകരണം; നഗരസഭയില്‍ 150 നായ്ക്കളെ വന്ധ്യംകരിച്ചു


മണ്ണാര്‍ക്കാട്: നഗരസഭ പരിധിയിലെ തെരുവുനായ്ക്കളെ വന്ധ്യംകരിക്കല്‍ കഴിഞ്ഞ ഒക്ടോബര്‍ 25 മുതലാണ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി 150 ഓളം നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചിട്ടുള്ളതായി പദ്ധതി കോ ഓര്‍ഡിനേറ്റര്‍ കൂടിയായ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.എസ് അനില്‍കുമാര്‍ അറിയിച്ചു.  തെരുവ് നായകളുടെ ജനന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ആരംഭിച്ച എബിസി പദ്ധതിയില്‍ മണ്ണാര്‍ക്കാട് താലൂക്കിനായുള്ള സ്‌ക്വാഡിനെ നിയോഗിക്കാന്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പ് നടപടി തുടങ്ങി. രണ്ട് ഡോക്ടര്‍മാര്‍,നാല് ഹെല്‍പ്പര്‍ കം ഡോഗ് ക്യാച്ചര്‍മാര്‍, വാഹന ഡ്രൈവര്‍ എന്നിവര്‍ക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം തന്നെ കൂടിക്കാഴ്ച നടത്തി  ഇവരെ തെരഞ്ഞെടുക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

നിലവില്‍ മണ്ണാര്‍ക്കാട് നഗരസഭയ്ക്കു കീഴിലുള്ള എബിസി സെന്ററില്‍ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി ഒറ്റപ്പാലം താലൂക്കില്‍ നിന്നുള്ള സ്‌ക്വാഡിനാണ് അധിക ചുമതല നല്‍കി ഇങ്ങോട്ടേക്ക് നിയോഗിച്ചത്.

 വന്ധ്യംകരണം രണ്ടാം ഘട്ടം ഡിസംബര്‍ മൂന്നാം വാരത്തോടെ തന്നെ ആരംഭിച്ചേക്കും. നഗരസഭാ പരിധിയിലെ 650ലധികം  തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തുന്നതിനായാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി 10 ലക്ഷം രൂപ നഗരസഭ ജില്ലാ പഞ്ചായത്തില്‍ അടച്ചിട്ടുണ്ട്.

സ്ഥല സൗകര്യത്തിന്റെ പ്രശ്നത്തെ തുടര്‍ന്നാണ് നേരത്തെ മണ്ണാര്‍ക്കാടിന് ലഭിച്ച എബിസി സെന്റര്‍ നഷ്ടപ്പെട്ടത്. ഇത് പിന്നീട് കൊടുവായൂരിന് അനുവദിക്കുകയായിരുന്നു. നിലവിലെ നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ സ്വന്തം ചെലവില്‍ മുണ്ടേക്കരാട്ടുള്ള തന്റെ സ്ഥലത്ത് തെരുവുനായ വന്ധ്യംകരണത്തിന് സൗകര്യമൊരുക്കി നല്‍കിയതോടെയാണ് ജില്ലയിലെ ആറാമത്തെ എബിസി സെന്റര്‍ മണ്ണാര്‍ക്കാട് യാഥാര്‍ത്ഥ്യമായത്. താലൂക്കിനായുള്ള സ്‌ക്വാഡ് കൂടിയെത്തുന്നതോടെ തെരുവുനായ വന്ധ്യംകരണം പദ്ധതിക്ക് വേഗമേറിയേക്കും.ഗ്രാമ പഞ്ചായത്തുകള്‍ മുന്‍കൈയെടുത്ത് പഞ്ചായത്ത് പരിധിയില്‍ തെരുവുനായ വന്ധ്യംകരണത്തിനായുള്ള സ്ഥല സൗകര്യം ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ പ്രയോജനപ്പെടുമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

അനിയന്ത്രിതമായി തെരുവ് പട്ടികളുടെ സംഖ്യ ഉയരുകയും പൊതുസ്ഥലങ്ങളിലും മറ്റും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും പേവിഷബാധ പോലുള്ള രോഗങ്ങള്‍ പടരുകയും ചെയ്ത സാഹചര്യത്തിലാണ് നായകളിലെ വന്ധ്യംകരണത്തിനായി  ജില്ലാപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പദ്ധതി ഉണ്ടാക്കിയത്.ഇതിലേക്ക് മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകള്‍ രണ്ട് വര്‍ഷം മുമ്പ്  3,50,000 രൂപ വീതം അടച്ചിട്ടുള്ളതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി അറിയിച്ചു.താലൂക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും തെരുവുനായ ശല്ല്യം ഒരു പോലെ രൂക്ഷമാണ്. കഴിഞ്ഞ ദിവസം തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശ്ശി തോടംകുളം പ്രദേശത്തെ എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. നായപേടിയില്‍ വഴിനടക്കാന്‍ വയ്യാത്ത സാഹചര്യം പലയിടത്തുമുണ്ട്.
Previous Post Next Post

نموذج الاتصال