പോലീസ് വാഹനത്തെ ഇടിച്ച് കടന്നുകളഞ്ഞ കേസ്, ഒരാള്‍ കൂടി അറസ്റ്റിൽ

മണ്ണാര്‍ക്കാട്: കല്ലടിക്കോട് പൊലീസിന്‍റെ വാഹനമിടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞ കേസിലെ ഒരാളെകൂടി പൊലീസ് പിടികൂടി. ഇടക്കുര്‍ശ്ശി നെല്ലിക്കുന്ന് വീട്ടില്‍ രതീഷിനെയാണ് ഇന്നലെ മണ്ണാര്‍ക്കാട് വെച്ച് പൊലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതിയെന്ന് പറയപ്പെടുന്ന പളളിക്കുന്ന് അച്ചിപ്ര വീട്ടില്‍ ലത്തീഫിനെ കഴിഞ്ഞ ദിവസം കല്ലടിക്കോട് പൊലീസ് പിടികൂടിയിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. ചന്ദനക്കടത്ത്, സ്പിരിറ്റ് കടത്ത് തുടങ്ങിയ പതിനാലോളം കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ ശേഷിക്കുന്ന പ്രതികള്‍ക്ക് പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. 2020 ജനുവരി എട്ടിന് വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ വാഹനം പൊലീസ് പിന്തുടരുകയായിരുന്നു. പൊന്നംകോട് - കാരാകുര്‍ശ്ശി ഭാഗത്ത് വെച്ച് പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് വാഹനത്തെ ഇടിച്ചു തെറിപ്പിച്ച് കടന്നു പോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഘം നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസിനെയും വനം വകുപ്പ് ഉദ്ദ്യോഗസ്ഥരെയും അക്രമിച്ച് രക്ഷപ്പെടലാണ് സംഘത്തിന്‍റെ രീതി. ഇരുവര്‍ക്കുമെതിരെ കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിരവധി കേസുകളുണ്ടെന്ന് മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി വി.എ കൃഷ്ണദാസ് പറഞ്ഞു. കല്ലടിക്കോട് സ്റ്റേഷന്‍ എസ്.എച്ച്.ഒ ശശികുമാര്‍, എസ്.ഐ സത്താര്‍, എ.എസ്.ഐമാരായ ബഷീര്‍, മുരളീധരന്‍, സി.പി.ഒമാരായ കൃഷ്ണദാസ്, ഉല്ലാസ്, ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Previous Post Next Post

نموذج الاتصال