വേനല്‍ കനത്തു; മണ്ണാര്‍ക്കാട്ട് തീപിടിത്തം വ്യാപകം

മണ്ണാര്‍ക്കാട്: വേനല്‍ കനത്ത് തുടങ്ങിയപ്പോഴേക്കും മണ്ണാര്‍ക്കാട് മേഖലയില്‍ തീപിടിത്തം വ്യാപകമാകുന്നു. ഈ വര്‍ഷം ഇതുവരെ 31 ഓളം തീപിടിത്തങ്ങളാണ് മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടായിരിക്കുന്നത്.ഇതില്‍ 19 കേസുകള്‍പറമ്പുകള്‍ക്കും പുരയിടങ്ങളിലും തീപിടിച്ചതാണ്. കെട്ടിടങ്ങള്‍, പുകപ്പുര, വാഹനങ്ങള്‍ എന്നിവയ്ക്കുണ്ടായ തീപിടിത്തമാണ് മറ്റുള്ളവ.

പറമ്പുകളിലെ പുല്‍ക്കാടുകള്‍ക്ക് തീപിടിക്കുന്നതാണ് ഏറി വരുന്നത്.സിഗരറ്റ് കുറ്റിയും തീപ്പെട്ടി കൊള്ളിയുമെല്ലാം അലക്ഷ്യമായി വലിച്ചെറിയുന്നതാണ് പലപ്പോഴും ഇത്തരത്തിലുള്ള തീപിടിത്തങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.ഇക്കാര്യത്തില്‍ ജാഗ്രത അനിവാര്യമാണ്. അടിക്കാടുകള്‍ക്ക് തീയിടുമ്പോഴും തീപടരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധവേണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വെള്ളം ഉള്‍പ്പടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ തയ്യാറാക്കി വെക്കുകയാണ് വേണ്ടത്. തോട്ടങ്ങളില്‍ ഫയര്‍ ബ്രേക്ക് ഉണ്ടാക്കി തീ തടയാമെന്നും അഗ്നിശമന സേന വ്യക്തമാക്കുന്നു.

തീപിടിത്തം വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.വേനല്‍ ശക്തമാകുന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ എന്തായിരിക്കും അവസ്ഥയെന്ന ആധിയിലാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും.വേനല്‍ ശക്തമാകുന്ന മാസങ്ങളില്‍ പതിനഞ്ചിലധികം ഫയര്‍കോളുകളാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌റ്റേഷനിലേക്ക് എത്താറുള്ളത്.രണ്ട് വലിയ ഫയര്‍ യൂണിറ്റ്, ഫസ്റ്റ് റെസ്‌പോണ്‍സീവ് വെഹിക്കിള്‍, ക്വിക്ക് റെസ്‌പോണ്‍സ് വെഹിക്കിള്‍, ജീപ്പ് ആംബുലന്‍സ് എന്നിവയെല്ലാമുണ്ടെങ്കിലും ഫയര്‍മാന്‍മാരുടേയും ഹോംഗാര്‍ഡുമാരുടേയും കുറവാണ് മണ്ണാര്‍ക്കാട്ടെ അഗ്നിശമന സേനയിലെ  പ്രതിസന്ധി.

അഞ്ചോളം ഹോം ഗാര്‍ഡുമാരുണ്ടായിരുന്നിടത്ത് ആകെ ഒരാള്‍ മാത്രമാണ് ഇപ്പോഴുള്ളത്. മണ്ണാര്‍ക്കാടിന്റെ പ്രാദേശിക സ്ഥലങ്ങളെ കുറിച്ചെല്ലാം ഏറെ ധാരണയുള്ള ഹോംഗാര്‍ഡുമാരുടെ കുറവ് തെല്ലൊന്നുമല്ല സേനയെ പ്രയാസത്തിലാക്കുന്നത്.ഇതിനെല്ലാം പുറമേ ബിഎസ്എന്‍എല്ലിന്റെ സേവനം തടസ്സപ്പെടുന്നത് സേനയ്ക്ക് തലവേദന തീര്‍ക്കുന്നുണ്ട്.ബിഎസ്എന്‍എല്‍ അറ്റകുറ്റപണിയുടെ ഭാഗമായി രണ്ട് ദിവസം ഫയര്‍ സ്റ്റേഷനിലെ ലാന്‍ഡ് ഫോണുകള്‍ പ്രവര്‍ത്തനക്ഷമമല്ലാതായതോടെ അടിയന്തര ഘടങ്ങളില്‍ ബന്ധപ്പെടാന്‍ സ്‌റ്റേഷന്‍ ഓഫീസറുടെയും സീനിയര്‍ ഫയര്‍ഓഫീസറുടേയും നമ്പരുകള്‍ പ്രശ്‌നം പരിഹരിക്കുകയാണ് ഉണ്ടായത്.

വാഹനങ്ങള്‍ കടന്ന് ചെല്ലാത്ത ഉള്‍പ്രദേശങ്ങളിലെ തീപിടിത്തങ്ങള്‍ അഗ്നിശമന സേനയ്ക്ക് വെല്ലുവിളി തീര്‍ക്കുന്നുണ്ട്.മണ്ണാര്‍ക്കാട് മേഖലയില്‍ കൂടുതലായും തീപിടിത്തവും അത്യാഹിതങ്ങളും ഉണ്ടാകുന്നത് മലയോര മേഖലയിലാണ്.ഈ സാഹചര്യം കണക്കിലെടുത്ത് ആധുനിക വാഹനങ്ങളും സ്റ്റേഷന് ആവശ്യമാണ്.അതേ സമയം അട്ടപ്പാടിയില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം അട്ടപ്പാടി പുതിയ താലൂക്കായിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.കോങ്ങാട് പുതിയ ഫയര്‍ സ്റ്റേഷന്‍ വന്നത് മണ്ണാര്‍ക്കാട്ടെ അഗ്നിശമന സേന അംഗങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നുണ്ട്.
Previous Post Next Post

نموذج الاتصال