മാലിന്യം വെള്ളിയാര്‍ പുഴയിലേക്ക്; കാപ്പുപറമ്പിലെ ഫാക്ടറി തത്ക്കാലത്തേക്ക് അടച്ചു

കോട്ടോപ്പാടം:  അമ്പലപ്പാറ കാപ്പുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന ബി ഗ്രീന്‍ മാലിന്യ സംസ്‌കരണ ജൈവ വള നിര്‍മാണ പ്ലാന്റില്‍ നിന്നും മാലിന്യം വെള്ളിയാര്‍ പുഴയിലേക്ക് ഒഴുക്കി വിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍.ഷംസുദ്ദീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചു.  വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഘം സ്ഥലത്തെത്തിയത്.

പ്ലാന്റില്‍ നിന്നും മാലിന്യം പുറത്ത് വരുന്നതായും പുഴ വെള്ളത്തിലേക്കെത്തുന്നതും നേരില്‍ കണ്ട് ബോധ്യപ്പെട്ടതായി എന്‍.ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു. പുഴ പരിസരങ്ങളിലും പ്ലാന്റിലും സംഘം സന്ദര്‍ശനം നടത്തി. നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ എംഎല്‍എ കേട്ടു. ഫാക്ടറി അധികൃതരുമായി ചര്‍ച്ച നടത്തി. പ്ലാന്റില്‍ നിന്നും മാലിന്യം പുറത്ത് വരുന്നതും വെള്ളത്തിലേക്ക് എത്തുന്നതും നേരില്‍ കണ്ട് ബോധ്യപ്പെട്ടതായി എംഎല്‍എ പറഞ്ഞു. ചുരുങ്ങിയ കാലത്തെ പ്ലാന്റിന്റെ പ്രവര്‍ത്തനത്തില്‍ നിന്നും വലിയ ദുരനുഭവങ്ങളാണ് നാട്ടുകാര്‍ക്കുണ്ടായതെന്നും അത് കൊണ്ട് തന്നെ നാട്ടുകാരുടെ പ്രതിഷേധം ന്യായമാണ്. താത്കാലികമായി ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ നിര്‍ദേശം മാനേജ്‌മെന്റിന് നല്‍കിയതായും മറ്റ് കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും എംഎല്‍എ പറഞ്ഞു. 

നിരവധി ശുദ്ധജല പദ്ധതികള്‍ സ്ഥിതി ചെയ്യുന്ന വെള്ളിയാര്‍ പുഴയിലേക്ക് മാലിന്യം ഒഴുക്കി വിട്ടത് വലിയ പ്രതിഷേധത്തിനും വിവാദത്തിനുമാണ് ഇടയാക്കിയിരിക്കുന്നത്.വെള്ളിയാറിലേക്ക് ചേരുന്ന ചോലയിലൂടെയാണ് മലിന ജലവും മറ്റ് മാലിന്യങ്ങളും ഒഴുകിയെത്തുന്നത്.കഴിഞ്ഞ ദിവസം പുഴയില്‍ കുളിക്കാനെത്തിയ പ്രദേശവാസികള്‍ ചേലയിലെ വെള്ളത്തിന് ദുര്‍ഗന്ധവും ഒരു തരം പതയും കണ്ടപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഫാക്ടറിയുടെ മാലിന്യക്കുഴിയില്‍ നിന്നും ദ്രാവക രൂപത്തില്‍ ചോലയിലേക്ക് മാലിന്യം ഒഴുക്കുന്നത് കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് പ്രദേശത്തെ യുവാക്കള്‍ ഫാക്ടറിയിലെത്തി പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു.നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.ഫാക്ടറിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പൊതുപ്രവര്‍ത്തകനായ സിജാദ് അമ്പലപ്പാറ പറഞ്ഞു.

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷ്‌റ, കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, ബ്ലോക്ക് മെമ്പര്‍ മണികണ്ഠന്‍,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.നൂറുല്‍ സലാം, ഒ.ആയിഷ,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് എന്നിവരും എംഎല്‍എയൊടൊപ്പം ഉണ്ടായിരുന്നു.
Previous Post Next Post

نموذج الاتصال