പട്ടിക്കാട് : ചികിത്സക്കെത്തിയ സ്ത്രീയെ പരിശോധിക്കാനെന്ന പേരിൽ ലൈംഗികാതിക്രമം കാട്ടിയ ഡോക്ടർ അറസ്റ്റിൽ. പട്ടിക്കാട് – ചുങ്കത്തുള്ള ജെ.ജെ ക്ലിനിക്കില്‍വെച്ചാണു സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചത്.
മൗലാനാ ആശുപത്രിയില്‍ നെഫ്രാളജി വിഭാഗത്തില്‍ അസിസ്റ്റന്റായി ജോലി ചെയ്തു വരുന്ന ഡോക്ടര്‍ ഷെരീഫാണ്(52) അറസ്റ്റിലായത്. ഇയാളുടെ പട്ടിക്കാട് – ചുങ്കത്തുള്ള ജെ.ജെ ക്ലിനിക്കില്‍വെച്ചാണു സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചത്. സംഭവത്തില്‍ മേലാറ്റൂര്‍ പോലീസാണ് കേസെടുത്തത്. ജൂലൈ രണ്ടിനാണ് ബി.പിയുടെ തുടര്‍ ചികിത്സക്കായി സ്ത്രീ എത്തിയത്. ഈ സമയത്ത് ക്ലിനിക്കില്‍ മറ്റ് രോഗികളൊന്നും ഇല്ലായിരുന്നു. ഈ സമയത്താണ് ക്ലിനിക്ക് ഉടമ കൂടിയായ ഡോ. ഷെരീഫ് മുമ്പുണ്ടായിരുന്ന മൂത്രത്തിലെ ഇന്‍ഫെക്ഷനെ കുറിച്ച് ചോദിച്ചറിഞ്ഞ് പരിശോധിക്കണമെന്ന് പറഞ്ഞത്. ശേഷം പരിശോധനാ മുറിയില്‍ കട്ടിലില്‍ കിടത്തി സ്വകാര്യ ഭാഗങ്ങളിൽ അതിക്രമം കാണിച്ചതെന്ന് പരാതിക്കാരി പോലീസിന് മൊഴി നല്‍കി. ഈ സമയത്ത് സ്ത്രീ ഡോക്ടറുടെ വയറിന് ചവിട്ടി പിടിവിടുവിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്നു പോലീസിൽ പരാതിപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞദിവസം വൈകീട്ടാണ് ചുങ്കം ജെ.ജെ ക്ലിനിക്കില്‍ നിന്ന് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.