പാലക്കാട് അട്ടപ്പാടിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടന്നത് രണ്ട് കിലോമീറ്റര്‍ ദൂരം. അട്ടപ്പാടി മുരുഗള ഊരിലെ അയ്യപ്പന്‍ കുട്ടിയാണ് ഹൃദയം പറിക്കുന്ന വേദനയോടെ ദൂരം താണ്ടിയ ആ അച്ഛൻ. തിങ്കളാഴ്ചയാണ് മുരുഗള ഊരിലെ അയ്യപ്പൻ- സരസ്വതി ദമ്പതിമാരുടെ മൂന്നുമാസവും 25 ദിവസവും പ്രായമുള്ള പെൺകുഞ്ഞ് സജേശ്വരി മരിച്ചത്.. കുഞ്ഞിന്റെ മൃതദേഹം ഊരിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിതാവ് മൃതദേഹവുമായി നടന്നത്. ഒരു കൈയിൽ കുഞ്ഞിന്റെ മൃതദേഹവുമായി കുത്തിയൊലിക്കുന്ന തോട്ടിലെ ഒറ്റത്തടിപ്പാലത്തിൽ മറുകര കടന്നും, കനത്തമഴയിൽ വനത്തിലൂടെ കിലോമീറ്ററുകൾ നടന്നുമാണ് ഊരിലെത്തിയത്.
പിതാവിന്റെ നിസഹായതയും ഊരിലെ ദുരവസ്‌ഥയും തെളിയിക്കുന്നതാണ് സംഭവം. ഊരിലേക്ക് എത്തിച്ചേരാന്‍ മറ്റ് വഴികളില്ല. തടിക്കുണ്ട് ആദിവാസി ഊരിന് താഴെ വരെ മാത്രമേ വണ്ടിയെത്തു. അസുഖം ബാധിച്ചാല്‍ പോലും ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഊരിലുള്ളത്.
വാഹനം കടന്നുപോകുന്ന ഒരു തടിപ്പാലം വേണമെന്നത് ഊരുനിവാസികളുടെ വളരെ കാലത്തെ ആവശ്യമായിരുന്നു. എന്നാല്‍ ഇതിന് പകരം ഒരു നടക്കാന്‍ മാത്രം കഴിയുന്ന തൂക്കുപാലമാണ് ജനങ്ങള്‍ക്ക് കിട്ടിയത്. പിതാവിനൊപ്പം ഊരിലേക്ക് വികെ ശ്രീകണ്‌ഠൻ എംപിയും ഒപ്പമുണ്ടായിരുന്നു. അടിയന്തരമായി ഊരിലേക്ക് റോഡ് നിര്‍മിക്കാനുള്ള നടപടികള്‍ ഉറപ്പാക്കുമെന്ന് എംപി അറിയിച്ചു.
വീഡിയോ കാണാൻ👇