മഴ| മണ്ണാർക്കാട് വൻ നാശനഷ്ടങ്ങൾ; എട്ട് വീടുകൾ തകർന്നു

മണ്ണാര്‍ക്കാട്: മഴ കനത്തതിന് പിന്നാലെ മണ്ണാര്‍ക്കാട് താലൂക്കിൽ, വീടുകള്‍ തകര്‍ന്നും മരങ്ങള്‍ വീണും, വെള്ളക്കെട്ട് രൂപപ്പെട്ടും ഗതാഗത തടസ്സം നേരിടുന്ന ദുരിതങ്ങളും തുടരുകയാണ്. കാലവര്‍ഷം ആരംഭിച്ചതിന് ശേഷം ജൂണ്‍ മുതല്‍ ജൂലായ് 12 വരെ താലൂക്കിലെ വിവിധ വില്ലേജുകളിലായി എട്ട് വീടുകളാണ് തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.
 ഇതില്‍ ഒരെണ്ണം പൂര്‍ണമായും ബാക്കിയുള്ളവ ഭാഗീകമായും തകര്‍ന്നവയാണ്. ആളപായമില്ല. തകര്‍ന്ന വീടുകളില്‍ നിന്നും പല കുടുംബങ്ങളും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. കര്‍ക്കിടാംകുന്നില്‍ പാലക്കടവിലെ ഏറാടന്‍ അഹമ്മദ് സുധീറിന്റെ വീട്ടിലെ കിണറും കഴിഞ്ഞ ദിവസത്തെ മഴയില്‍ തകര്‍ന്നിരുന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ് വീശുന്നതാണ് ഏറെയും ദുരന്തങ്ങള്‍ക്കിടയാക്കുന്നത്. മരങ്ങള്‍ പൊട്ടി വൈദ്യുതി ലൈനിലേക്ക് വീണ് വൈദ്യുതി തടസ്സം നേരിടുന്നുമുണ്ട്.

ബുധനാഴ്ച ഉച്ചയോടെ നഗരത്തിലെ കെടിഎം സ്‌കൂളിന് പിറകു വശത്തെ അരകുര്‍ശ്ശി റോഡില്‍ മരങ്ങള്‍ പൊട്ടി വീണ് രണ്ട് വൈദ്യുതി കാലുകള്‍ തകര്‍ന്നു.വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിച്ചു.
ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ച് നീക്കുകയായിരുന്നു. കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. എംഇഎസ് കല്ലടി കോളേജിന് മുന്നിലും മരം വീണു. ആളപായമില്ല. 
പയ്യനെടം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്നാണ് മരം മുറിച്ച് നീക്കി പ്രശ്‌നം പരിഹരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം.

ഒരാഴ്ചക്കാലമായി മഴ ശക്തമായാണ്  താലൂക്കിലെ മലയോരങ്ങളിലുള്‍പ്പടെ ലഭിക്കുന്നത്. തോരാമഴ താലൂക്കിലെ പ്രധാന പുഴകളിലും തോടുകളിലുമെല്ലാം ജലനിരപ്പുയര്‍ത്തി. കുന്തിപ്പുഴ, നെല്ലിപ്പുഴ, വെള്ളിയാര്‍പുഴ എന്നീ പുഴകളെല്ലാം ജലസമൃദ്ധമാണിപ്പോള്‍. ജൂലായ് ഏഴ് മുതല്‍ 12 വരെ മണ്ണാര്‍ക്കാട് 275.8 മില്ലീ മീറ്റര്‍ മഴ ലഭിച്ചതായാണ് വനംവകുപ്പിന്റെ ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള മഴമാപിനിയില്‍ നിന്നുള്ള കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ചൊവ്വാഴ്ചയാണ് 84 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്.വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകളും  അഞ്ച് സെന്റീമീറ്ററുകള്‍ വീതം തുറന്നിരുന്നു.മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകളും 50 സെന്റീ മീറ്റര്‍ വീതവും റിവര്‍ സ്ലൂയിസ് അഞ്ച് സെന്റീമീറ്ററും വീണ്ടും ഉയര്‍ത്തി.കുന്തിപ്പുഴ,തൂതപ്പുഴ,ഭാരതപ്പുഴ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനാണ് അധികൃതരുടെ നിര്‍ദേശം.ഡാമിലെ ഇന്നത്തെ ജലനിരപ്പ് 94.05മീറ്റാണ്.പരമാവധി സംഭരണ ശേഷം 97.50 മീറ്ററാണ്. 

കാലവര്‍ഷ കെടുതികളെ നേരിടാന്‍ താലൂക്കില്‍ എല്ലാ സന്നാഹങ്ങളും സജ്ജമാണെന്ന് ഭൂരേഖ തഹസില്‍ദാര്‍ കെപി രമേഷ് അറിയിച്ചു.താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.സ്‌പെഷ്യല്‍ സ്‌ക്വാഡും ഉണ്ട്.കാലവര്‍ഷം സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് താലൂക്ക് പരിധിയിലെ 19 വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനായുള്ള കെട്ടിടങ്ങളും കണ്ടെത്തിയിട്ടുള്ളതായും ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു. 

കണ്‍ട്രോള്‍ റൂം നമ്പര്‍: 04924 222 397
Previous Post Next Post

نموذج الاتصال