വെള്ളിയാര്‍ പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായി പരാതി; പ്ലാന്റിനെതിരെ പ്രതിഷേധം

കോട്ടോപ്പാടം: അമ്പലപ്പാറ കാപ്പുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന ബി-ഗ്രീന്‍ മാലിന്യ സംസ്‌കരണ ജൈവവള നിര്‍മാണ പ്ലാന്റില്‍ നിന്നും മാലിന്യം വെള്ളിയാര്‍ പുഴയിലേക്ക് ഒഴുക്കി വിടുന്നതായി പരാതി.ഇതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ നൂറുല്‍സലാം ജില്ലാ കലക്ടര്‍, ജില്ലാ തല മോണിറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി. പരിശോധിച്ച് നടപടിയെടുക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചതായി നൂറുല്‍സലാം അറിയിച്ചു. 

അറവു മാലിന്യങ്ങളും,ഹോസ്പിറ്റല്‍ മാലിന്യങ്ങളും വെള്ളിയാര്‍ പുഴയിലേക്ക് ഒഴുക്കി വിടുന്നത് കാരണം പുഴ മലിനമായിരിക്കുകയാണ്.കോട്ടോപ്പാടം,അലനല്ലൂര്‍, വെട്ടത്തൂര്‍, മേലാറ്റൂര്‍ ഉള്‍പ്പടെ നിരവധി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന പുഴയുടെ വിവിധ സ്ഥലങ്ങളില്‍ കുടിവെള്ള പദ്ധതികളുണ്ട്.കുളിക്കാനും അലക്കാനും മറ്റുമായി ആളുകള്‍ ആശ്രയിക്കുന്ന പുഴകൂടിയാണിത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്ലാന്റില്‍ നിന്നുള്ള മാലിന്യം ചോലയിലൂടെ ഒഴുകി പുഴയിലെത്തുകയാണെന്നും സമീപ ദിവസങ്ങളില്‍ പുഴയില്‍ കുളിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതായും നാട്ടുകാര്‍ പറയുന്നു.കഴിഞ്ഞ ദിവസം നാട്ടുകാര്‍ പ്രതിഷേധിക്കുകയും പ്ലാന്റിലെത്തി പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും ആവശ്യപ്പെട്ടിരുന്നു.അതേ സമയം പുഴ മലിനമായതോടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.ഇത് സംബന്ധിച്ച് പ്ലാന്റ് അധികൃതരെ അറിയിച്ചെങ്കിലും ഇക്കാര്യം അറിഞ്ഞതായി പോലും കമ്പനി അധികൃതര്‍ കൂട്ടാക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം പ്ലാന്റിലുണ്ടായ തീപിടിത്തം അണയ്ക്കുന്നതിനിടെ നാട്ടുകാരായ ഇരുപതോളം പേര്‍ക്ക് പൊള്ളലേറ്റിരുന്നു.ഇവരില്‍ പലരും ഇപ്പോഴും ചികിത്സയിലാണ്.ജനജീവിതത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുന്ന ഫാക്ടറിക്കെതിരെ  നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ജനകീയ സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുത്തിരിക്കുകയാണ് നാട്ടുകാര്‍.പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സ്ഥലത്ത് പരിശോധന നടത്താന്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Previous Post Next Post

نموذج الاتصال