ഗ്രീന്‍ഫീല്‍ഡ് ഹൈവേ നഷ്ടപരിഹാരത്തിലെ ആശങ്ക: ആക്ഷന്‍ കമ്മിറ്റി സമരത്തിന്

അലനല്ലൂര്‍: നിര്‍ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ വീടും കെട്ടിടങ്ങളും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലെ അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ ഏഴിന് പാലക്കാട് കലക്ടേറ്റിന് മുന്നില്‍ ധര്‍ണ നടത്താന്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേ എടത്തനാട്ടുകര ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. 
ചൊവ്വാഴ്ച എടത്തനാട്ടുകരയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥരുടേയും യോഗത്തിലും ചര്‍ച്ചയിലും നഷ്ടപരിഹാരത്തെ കുറിച്ച് കൃത്യമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്. നഷ്ടപരിഹാരം ലഭ്യമാകുന്ന രീതികളെ കുറിച്ച് വിശദീകരിച്ച ഉദ്യോഗസ്ഥര്‍ നഷ്ടപ്പെടുന്ന വീട്, കെട്ടിടം, ഭൂമി മറ്റ് വസ്തുക്കള്‍ എന്നിവയ്ക്ക് എത്ര നഷ്ടപരിഹാരം ലഭിക്കുമെന്ന് വ്യക്തമാക്കിയില്ല. ഉദ്യോഗസ്ഥര്‍ യോഗത്തില്‍ നല്‍കിയ വിശദാശംങ്ങളില്‍ പാതയുടെ ഇരകള്‍ തൃപ്തരായിട്ടില്ല.

അനല്ലൂര്‍ പഞ്ചായത്ത് പരിധിയില്‍ മുണ്ടക്കുന്ന് മുതല്‍ എടപ്പറ്റ പഞ്ചായത്ത് അതിര്‍ത്തി വരെയാണ് പാത കടന്ന് പോകുന്നത്.എടത്തനാട്ടുകര ടൗണ്‍ ഭാഗം വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നൂറിനടുത്ത് വീടുകളും 120ഓളം സ്ഥലങ്ങളും പാത വരുമ്പോള്‍ നഷ്ടമാകും. ഹൈവേ കടന്ന് പോകുന്ന ഭാഗങ്ങളില്‍ സര്‍വേ കല്ലിടല്‍ നടത്തിയിട്ടുണ്ടെങ്കിലും സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകുന്ന തീയതിയോ, സ്ഥലത്തിനും കെട്ടിടത്തിനും എത്ര നഷ്ടം ലഭിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ലാത്തത് ജനങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്.

വീടും, കെട്ടിടങ്ങളും, കച്ചവട സ്ഥാപനങ്ങളും ഭൂമിയും നഷ്ടമാകുന്നവര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേ എടത്തനാട്ടുകര ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം.സ്ഥലം നഷ്ടമാകുന്ന പ്രദേശത്തെ മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടി തുക നഷ്ടപരിഹാരം നല്‍കണം.കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം ഉറപ്പ് വരുത്തണം. അലൈന്‍മെന്റിലെ അപാകതകള്‍ പരിഹരിക്കണം. ഭൂമി നഷ്ടപ്പെടുന്നവരുടെ ബാക്കി ഭൂമിയില്‍ കെട്ടിട അനുമതിക്കുള്ള നിയമ തടസങ്ങള്‍ ഒഴിവാക്കണം. കാര്‍ഷിക വിളകള്‍ക്ക് ആയുസ്സ് കണക്കാക്കി അക്കാലം വരെയുളള വിളവിനുള്ള നഷ്ടപരിഹാരം നല്‍കണം. ഭവന നിര്‍മാണത്തിന് തണ്ണീര്‍ത്തട നിയമങ്ങളില്‍ ഇളവു വരുത്തണം. മലപ്പുറം-പാലക്കാട് ജില്ലാ അതിര്‍ത്തി ആയതിനാല്‍ നഷ്ടപരിഹാരത്തിന് മാനദണ്ഡമായി ജില്ലാ, വില്ലേജ്  അടിസ്ഥാനം ഒഴിവാക്കണം. നഷ്ടപരിഹാര തുകയെ സംബന്ധിച്ച് രേഖാ മൂലം ഉറപ്പ് നല്‍കിയതിനെ ശേഷം മാത്രമേ സര്‍വേ നടപടികള്‍ ആരംഭിക്കാവൂയെന്നും ഗ്രീന്‍ഫീല്‍ഡ് പാതയ്ക്ക് ജനം എതിരല്ലെന്നും  ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.

എടത്തനാട്ടുകര സന ഓഡിറ്റോറിയത്തില്‍ നടന്ന യോഗം എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അലി മഠത്തൊടി അധ്യക്ഷനായി. ഡെപ്യുട്ടി കളക്ടര്‍ ജോസഫ് സ്റ്റീഫന്‍ റോബിന്‍, പ്രൊജക്ട് ഡയറക്ടര്‍ ബിപിന്‍ മധു,ലെയ്‌സണ്‍ ഓഫീസര്‍മാരായ ശശികുമാര്‍, അബ്ദുള്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഷാജഹാന്‍ കാപ്പില്‍ സ്വാഗതവും ട്രഷറര്‍ പി രഞ്ജിത്ത് നന്ദിയും പറഞ്ഞു.
Previous Post Next Post

نموذج الاتصال