മണ്ണാര്‍ക്കാട് :നഗരത്തില്‍ വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതില്‍ നിന്നും നഗരസഭ പിന്‍മാറി. നിലവില്‍ നഗരത്തിന് വണ്‍വേ സമ്പ്രദായം ആവശ്യമില്ലെന്നും മുമ്പെടുത്ത തീരുമാനങ്ങള്‍ ശക്തമായി നടപ്പിലാക്കിയാല്‍ തന്നെ ഗതാഗതം സുഗമമാകുമെന്ന അഭിപ്രായങ്ങള്‍ മാനിച്ച് ധൃതി പിടിച്ച് വണ്‍വേ ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു.ഇത് സംബന്ധിച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ഡിവൈഎസ്പിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഒരു തീരുമാനവും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കില്ല. തിങ്കളാഴ്ച ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേരുമെന്നും ചെയര്‍മാന്‍ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന ഗതാഗത ഉപദേശക സമിതി യോഗത്തിലാണ് കുന്തിപ്പുഴ ബൈപ്പാസില്‍ വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്. പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും പാലക്കാട്, അട്ടപ്പാടി ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങള്‍ കുന്തിപ്പുഴ ബൈപാസിലൂടെ സഞ്ചരിച്ച് തെങ്കര റോഡിലേക്കും ദേശീയപാതയിലേക്കും പ്രവേശിക്കുന്ന തരത്തില്‍ പരിഷ്‌കാരമേര്‍പ്പെടുത്താനായിരുന്നു നീക്കം. ഏറ്റവും തിരക്കേറിയ രാവിലെ എട്ടര മുതല്‍ 10.30 വരെയും വൈകീട്ട് നാല് മണി മുതല്‍ രാത്രി ഏഴ് മണി വരെയും വാഹനങ്ങളെ വഴിതിരിച്ച് വിടാനായിരുന്നു നീക്കം. ഒരാഴ്ചക്കുള്ളില്‍ ഇത് നടപ്പിലാക്കാനാണ് തീരുമാനിച്ചിരുന്നത്. നഗരത്തിലേക്ക് വരുന്ന വാഹനങ്ങളെ വഴി തിരിച്ച് വിട്ടാല്‍ ജീവനോപാധിയെ ബാധിക്കുമെന്നും വണ്‍വേ നടപ്പിലാക്കിയാല്‍ ഹര്‍ത്താല്‍ നടത്തുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.യുവജന സംഘടനകളും സന്നദ്ധ സംഘടനകളും വണ്‍വേയില്‍ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു.
ജനാഭിപ്രായത്തിന് മുൻതൂക്കം, വൺവേ സമ്പ്രദായം ഉടനില്ല; നിലവിലെ സ്ഥിതി തുടരും
byഅഡ്മിൻ
-
0