എടിഎം മെഷീനില്‍ കൃത്രിമം കാണിച്ച് പണം തട്ടല്‍: മൂന്ന് യുവാക്കള്‍ പിടിയില്‍

മണ്ണാര്‍ക്കാട്: എടിഎം മെഷീനില്‍ ക്രിത്രിമം കാണിച്ച് പണം തട്ടുന്ന ഇതര സംസ്ഥാനക്കാരായ മൂന്ന് പേര്‍  മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായി.ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശികളായ പുരാനി ബസ്തിയില്‍  പ്രമോദ് കുമാര്‍ (30), ബെയോള്‍ സര്‍സോളിലെ സന്ദീപ് (28), മഹാരാജ്പുരിലെ ദിനേഷ് കുമാര്‍ (33) എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബോബിന്‍ മാത്യു, സീനിയര്‍ സിവില്‍ പൊലീസ് കമറുദ്ദീന്‍,സിവില്‍ പൊലീസ് ഓഫീസര്‍ ഷഫീഖ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. നിരവധി എടിഎം കാര്‍ഡുകളും കണ്ടെടുത്തു.

പണം നല്‍കി നാട്ടുകാരായ സുഹൃത്തുക്കള്‍  വഴി തരപ്പെടുത്തിയ എടിഎം കാര്‍ഡുകളുമായെത്തിയാണ് സംസ്ഥാനത്ത് തട്ടിപ്പ് നടത്തുന്നത്. കാര്‍ഡ് ഉപയോഗിച്ച് മെഷീനില്‍ നിന്നും പണം പിന്‍വലിക്കും. പണം പുറത്ത് വരുന്ന തക്കത്തില്‍ വിദഗ്ദ്ധമായി കൈപ്പറ്റുകയും ഇതേസമയം സ്ലോട്ട് അമര്‍ത്തിപിടിച്ച് നേരത്തെ നടത്തിയ ഇടപാടിനെ പരാജയപ്പെടുത്തുകയും ചെയ്യും. ഇടപാട് പരാജയപ്പെട്ടതായി ലഭിക്കുന്ന സന്ദേശവുമായി ബാങ്കിലെത്തി പരാതി നല്‍കും. ഇത് പ്രകാരം ബാങ്ക് എടിഎം വഴി നഷ്ടപ്പെട്ട തുക അക്കൗണ്ടിലേക്ക് നിക്ഷേപിച്ച് നല്‍കുകയും ചെയ്യും.ഇങ്ങിനെയാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് ഇന്‍സ്‌പെക്ടര്‍ ബോബിന്‍ മാത്യു പറഞ്ഞു.

രാജ്യത്ത് ഉടനീളമുള്ള ഹിറ്റാച്ചി പോലുള്ള ഫ്രാഞ്ചൈസികളെയാണ് പ്രതികള്‍ തട്ടിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ബുധനാഴ്ച രാത്രി ബസ് സ്റ്റാന്റ് പരിസരത്തെ എടിഎമ്മിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടത് സുരക്ഷാ ജീവനക്കാരന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കള്ളിവെളിച്ചത്തായത്. രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ ഇത്തരത്തില്‍ പ്രതികള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Previous Post Next Post

نموذج الاتصال