എടിഎം കാര്‍ഡുപയോഗിച്ച തട്ടിപ്പ്; പ്രതികളുമായി പൊലീസ് തെളിവെടുത്തു

മണ്ണാര്‍ക്കാട്: എടിഎം മെഷീനില്‍ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിലെ പ്രതികളെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു. നഗരത്തിലെ ഫായിദ ടവറിലും കോടതിപ്പടിയിലുമുള്ള എടിഎം സെന്ററുകളില്‍ ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശികളായ ദിനേശ് കുമാര്‍ (34), പ്രമോദ് കുമാര്‍ (30), സന്ദീപ് (28) എന്നിവരെ എത്തിച്ചാണ്  തെളിവെടുത്തത്. എടിഎം മെഷീനില്‍ കാര്‍ഡിട്ട ശേഷം പണമെടുക്കുന്നതും ഈ ഇടപാട് പരാജയപ്പെടുത്തുന്നതുമായ രീതി പ്രതികള്‍ പൊലീസിന് കാണിച്ച് കൊടുത്തു.ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസ് ചിത്രീകരിച്ചിട്ടുണ്ട്.

റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതികളെ കേസിന്റെ തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി കഴിഞ്ഞ ദിവസമാണ് പൊലീസ് മണ്ണാര്‍ക്കാട് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ കസ്റ്റഡിയില്‍ വിട്ട് നല്‍കിയ പ്രതികളെ ഉച്ചയോടെയാണ് എടിഎം സെന്ററുകളില്‍ എത്തിച്ച് തെളിവുകള്‍ ശേഖരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ കോടതിപ്പടിയിലുള്ള എടിഎമ്മില്‍ പണം പിന്‍വലിക്കാനെത്തിയ പ്രതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി സുരക്ഷാ ജീവനക്കാരന്‍ അറിയിച്ചതിന്റെ  അടിസ്ഥാനത്തിലാണ് പൊലീസെത്തി ഇവരെ പിടികൂടിയത്. നാട്ടുകാരായ സുഹൃത്തുക്കള്‍ വഴി പണം നല്‍കി തരപ്പെടുത്തിയ എടിഎം കാര്‍ഡുമായി കേരളത്തിലെത്തിയ ഇവര്‍ ഹിറ്റാച്ചി പോലുള്ള ഫ്രാഞ്ചൈസികളുടെ സിഡിഎം എടിഎം മെഷീനുകളിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. എസ്ബിഐയുടെ മണ്ണാര്‍ക്കാട്ടെ ശാഖകളില്‍ നിന്നും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി പരാതിയുണ്ട്. കോടതിപ്പടി, ടൗണ്‍ ബ്രാഞ്ചുകളില്‍ നിന്നും ഒരു ലക്ഷത്തി ഇരുപത്തിയൊമ്പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായാണ് പരാതി. ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടും പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനും സാധ്യതയുണ്ട്.മറ്റ് ജില്ലകളിലും സമാന തട്ടിപ്പ് നടന്നതായാണ് പൊലീസ് പറയുന്നത്.

ഒരു ദിവസത്തെ കാലാവധിയിലാണ് പ്രതികളെ കോടതി പൊലീസിന് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്. എസ്‌ഐമാരായ വിവേക്, കെ എം സുരേഷ് ബാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വൈ.നസീം, സുരേഷ് ബാബു, ശ്യാംകുമാര്‍, മുബാറക് അലി എന്നിവര്‍ തെളിവെടുപ്പിന് നേതൃത്വം നല്‍കി.
Previous Post Next Post

نموذج الاتصال