മണ്ണാര്‍ക്കാട് : നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണുന്നതിനായി ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന വണ്‍വേ സമ്പ്രദായം ആര്‍ക്കും ബുദ്ധിമുട്ടില്ലാതെയായിരിക്കും നടപ്പിലാക്കുകയെന്ന് നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍. ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി നഗരത്തില്‍ വണ്‍വേ സമ്പ്രദായം നടപ്പിലാക്കിയാല്‍ അന്ന് മണ്ണാര്‍ക്കാട്ട് വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം പറഞ്ഞു.
ഇന്നലത്തെ യോഗത്തിലെടുത്ത തീരുമാനം നടപ്പിലാക്കുമെന്ന് ചെയർമാൻ പറഞ്ഞു. ജനങ്ങളെയോ, വ്യാപാരികളെയോ ദ്രോഹിക്കാനല്ല പുതിയ പരിഷ്‌കാരം. ഗതാഗത കുരുക്ക് ഒഴിവാക്കുക മാത്രമാണ് ലക്ഷ്യം. വാഹനങ്ങളെ വഴി തിരിച്ചു വിടുന്നത് കച്ചവടത്തെ ബാധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഗതാഗത ഉപദേശക സമിതി യോഗത്തില്‍ വണ്‍വേ സമ്പ്രദായം നടപ്പിലാക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ വ്യാപാരികളുടെ പ്രതിനിധികളടക്കം ഉണ്ടായിരുന്നു. അന്നേരം ആരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയില്ല.എന്നാല്‍ ഇതിന് ശേഷം വിരുദ്ധാഭിപ്രായം രേഖപ്പെടുത്തുന്നത് ശരിയായ നടപടിയല്ല.
പരീക്ഷാണാടിസ്ഥാനത്തിലാണ് വണ്‍വേ നടപ്പിലാക്കുന്നത്.പരാതികളെ അനുഭാവപൂര്‍വ്വം പരിഗണിക്കും. പോരായ്മകള്‍ പരിഹരിച്ചായിരിക്കും മുന്നോട്ട് പോവുക. അഭിപ്രായ സമന്വയത്തിലൂടെ പരിഹാരം കണ്ടെത്തി നല്ല രീതിയില്‍ ഗാതഗാത പരിഷ്‌കാരം നടപ്പിലാക്കും. ഇത് പ്രയോജനപ്രദമല്ലെങ്കില്‍ പഴയരീതി തന്നെ തുടരും.നിലവില്‍ ഉയര്‍ന്ന് വരുന്ന എതിര്‍പ്പുകള്‍ സംബന്ധിച്ച് പരിഹാരം കാണുന്നതിനായി ഉടന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേരുമെന്നും നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. അതേ സമയം ചെയർമാന്റെ നിലപാടുകളോട് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ യോജിക്കുന്നില്ല നിലവില്‍ ഗതാഗത രൂക്ഷമല്ലാത്ത സാഹചര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ട് മാത്രം ഗതാഗത തടസ്സം പരിഹരിക്കാമെന്നിരിക്കെ വണ്‍വേ സമ്പ്രദായം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയര്‍മാന് വ്യാപാരികള്‍ കത്ത് നല്‍കി. ഇന്നലെ ചേര്‍ന്ന ഗതാഗത ഉപദേശക സമിതി യോഗപ്രകാരം വാഹനങ്ങളെ വഴി തിരിച്ച് വിടാനുള്ള നീക്കം അപ്രായോഗികമാണ്. വ്യാപാരികളേയും പൊതുജനങ്ങളേയും ഒരുപോലെ ദുരിതത്തിലാക്കും. കഠിനമായ ഗതാഗതകരുക്ക് നേരിട്ടിരുന്ന 2015,16 വര്‍ഷത്തില്‍ വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് നിമിഷാര്‍ദ്ധം കൊണ്ട് തീരുന്ന ഗതാഗത തടസ്സമേ നഗരം നേരിടുന്നുള്ളൂ. വീണ്ടും വണ്‍വേ വന്നാല്‍ ലിങ്ക് റോഡുകള്‍ വഴി വാഹനങ്ങള്‍ നഗരത്തിലേക്ക് ദേശീയപാത വഴി പ്രവേശിക്കാന്‍ ഇടയുണ്ട്. ഇത് ഗതാഗത കുരുക്കിന് വഴിയൊരുക്കിയേക്കാമെന്ന് വ്യാപാരികള്‍ പറയുന്നു.
യാത്ര വാഹനങ്ങളടക്കമുള്ള ചെറുകിട വാഹനങ്ങള്‍ക്ക് പകരം വലിയ വാഹനങ്ങളെയാണ് വഴി തിരിച്ച് വിടേണ്ടത്. ഓട്ടോ റിക്ഷകളുടെ പാര്‍ക്കിങ് പുനക്രമീകരിക്കുക, ബസുകള്‍ സ്റ്റോപ്പില്‍ മാത്രം ഒതുക്കി നിര്‍ത്തുക, വാഹനങ്ങള്‍ പാതയോരത്ത് കൂടുതല്‍ നേരം നിറുത്തി പോകുന്നത് ഒഴിവാക്കുക, നഗരത്തില്‍ തിരക്കുള്ള സ്ഥലത്തുള്ള ട്രാഫിക് പരിശോധന ഒഴിവാക്കുക, വഴിയോര കച്ചവടങ്ങള്‍ ഒഴിവാക്കുക, പൊതു പാര്‍ക്കിങ് സ്ഥലങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കിയാല്‍ തന്നെ ഗതാഗത തടസ്സം ഇല്ലാതാകുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
വണ്‍വേ ഒഴിച്ചുള്ള മറ്റ് പരിഷ്‌കാരങ്ങളെല്ലാം അംഗീകരിക്കാന്‍ തയ്യാറാണ്. വണ്‍വേയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ ജീവിതമാര്‍ഗത്തിന്റെ നിലനില്‍പ്പിനായി ശക്തമായ സമരപരിപാടികളിലേക്ക് പോകാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരാകുമെന്നും ബാസിത്ത് മുസ്‌ലിം വ്യക്തമാക്കി. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നടപടികള്‍ വ്യാപാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും നേതാക്കള്‍ അറിയിച്ചു. യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം, ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ, ട്രഷറര്‍ പി യു ജോണ്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് നഗരസഭാ ചെയര്‍മാന് കത്ത് നല്‍കിയത്.