തിക്കും തിരക്കും ഒഴിവാകുമോ; മണ്ണാർക്കാട് ടൗണിൽ വണ്‍വേ സമ്പ്രദായം വരുന്നൂ

മണ്ണാര്‍ക്കാട് : നഗരത്തില്‍ തിക്കും തിരക്കുമില്ലാതെ ഗതാഗതം സുഗമമാക്കുന്നതിനായി വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താന്‍ നഗരസഭാ ഹാളില്‍ ചേര്‍ന്ന ഗതാഗത ഉപദേശക സമിതി യോഗം തീരുമാനിച്ചു. പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും പാലക്കാട്, അട്ടപ്പാടി ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങള്‍ കുന്തിപ്പുഴ ബൈപ്പാസ് വഴി സഞ്ചരിക്കുന്ന തരത്തിലാണ് പുതിയ പരിഷ്‌കാരം. അട്ടപ്പാടി ഭാഗത്തേക്കുള്ളവര്‍ തെങ്കര റോഡിലേക്കും മറ്റുള്ള വാഹനങ്ങള്‍ നെല്ലിപ്പുഴ വഴി ദേശീയപാതയിലേക്ക് പ്രവേശിക്കണം. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കാണ് ഇത് ബാധകമാവുക. ഏറ്റവും തിരക്കേറിയ സമയമായ രാവിലെ 8.30 മുതല്‍ 10.30 വരെയും വൈകീട്ട് നാല് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന വണ്‍വേ സമ്പ്രദായം ഒരാഴ്ചയ്ക്കുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്നും പിന്നീട് ഒരാഴ്ചക്കാലത്തോളം നിരീക്ഷിച്ച് മറ്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു. നഗരത്തിലെ അനധികൃത ഓട്ടോറിക്ഷാ സ്റ്റാന്റുകളുടേയും പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെയും കാര്യത്തില്‍ അടിയന്തിര നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. നിലവിലെ ഓട്ടോറിക്ഷാ സ്റ്റാന്റുകളിലെ പെര്‍മിറ്റുള്ള ഓട്ടോറിക്ഷളുടെ പട്ടിക പത്ത് ദിവസത്തിനകം സമര്‍പ്പിക്കാന്‍ ഡിവൈഎസ്പി വിഎ കൃഷ്ണദാസ് യൂണിയന്‍ നേതാക്കളോട് നിര്‍ദേശിച്ചു. പട്ടിക പ്രകാരം നമ്പറും സ്റ്റിക്കറും നല്‍കും. ഇതിലുള്‍പ്പെടാത്തവര്‍ക്കെതിരെ പൊലീസ് നേരിട്ട് പരിശോധന നടത്തി കര്‍ശന നടപടികളെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. ബസ് സ്റ്റോപ്പുകളില്‍ നിന്നും റോഡിലേക്ക് കയറി നിന്ന് യാത്രക്കാരെ ഇറക്കുന്ന ബസുകള്‍ക്കെതിരെയും പാതയോരങ്ങളില്‍ നിന്നും ആളുകളെ കയറ്റുന്ന ബസുകള്‍ക്കെതിരെയും നടപടിയെടുക്കും. ബസ് ബേകളുടെ സമീപത്തെ അനധികൃത പാര്‍ക്കിംഗിന് തടയിടാന്‍ ഗ്രില്ലുകള്‍ സ്ഥാപിക്കാനും ധാരണയായി.വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലെ അനധികൃത പാര്‍ക്കിംഗ് തടയുക,കോടതിപ്പടി ജംഗ്ഷനിലെ സീബ്രാലൈന്‍ മാറ്റി സ്ഥാപിക്കുക,ഓട്ടോ സ്റ്റാന്റിലെ നോ പാര്‍ക്കിംഗ് ബോര്‍ഡ് എടത്തുമാറ്റുക, തിരക്കേറിയ സമയങ്ങളിലെ പൊലീസ് പരിശോധന ഒഴിവാക്കുക, കോടതിപ്പടി-ചങ്ങലീരി റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് തടസ്സമായി നില്‍ക്കുന്ന ടെലിഫോണ്‍ പോസ്റ്റും ട്രാന്‍സ്‌ഫോര്‍മറും എടുത്തുമാറ്റുക. കോടതിപ്പടിയിലെ സിവില്‍ സപ്ലൈസ് ഗോഡൗണിലേക്ക് വരുന്ന ലോറികളുടെ നിര്‍ത്തിയിടല്‍ ക്രമീകരിക്കുക, നമ്പിയാംകുന്ന് റോഡ് വീതി കൂട്ടുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു. നഗരത്തിലെ നോ പാര്‍ക്കിംഗ്,പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വലുതായി പ്രദര്‍ശിപ്പിക്കുമെന്നും നഗരം മുഴുവന്‍ സിസിടിവി സ്ഥാപിക്കുന്ന പദ്ധതി മൂന്ന് മാസത്തിനകം നടപ്പിലാക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ പ്രസീത,മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി അഖിലേഷ്,സ്ഥിരം സമിതി അധ്യക്ഷരായ ഷെഫീഖ് റഹ്മാന്‍,ബാലകൃഷ്ണന്‍,ഹംസ കുറുവണ്ണ, മാസിത സത്താര്‍, വത്സലകുമാരി,വിവിധ രാഷ്ട്രീയ പാര്‍ട്ടി, തൊഴിലാളി യൂണിയന്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Previous Post Next Post

نموذج الاتصال