കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തിന്റെ 2023-24 കാലയളവിലേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് വിജയലക്ഷ്മി അവതരിപ്പിച്ചു. 30.27 കോടി രൂപ വരവും 28.71 കോടി രൂപ ചെലവും 1.55 കോടി രൂപ നീക്കിയിരിപ്പുമുളള ബജറ്റാണ് അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭവന രഹിതര്‍ക്കും വീട് നല്‍കുന്നതിനാണ് ഗ്രാമപഞ്ചായത്ത് പ്രഥമ പരിഗണന നല്‍കുന്നത്. ഇതിനായി 2.60 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. ക്ലീന്‍ കുമരംപുത്തൂര്‍, ഗ്രീന്‍ കുമരംപുത്തൂര്‍ എന്ന പദ്ധതിയും ബജറ്റിലുണ്ട്. പശ്ചാത്തല മേഖലക്ക് 3.65 കോടി രൂപയും, കുടവെളള ശുചിത്വ മേഖലക്ക് 1.55 കോടി രൂപയും കാര്‍ഷിക മേഖലക്ക് 22.67 ലക്ഷം രൂപയും മൃഗ സംരക്ഷണത്തിന് 37.90 ലക്ഷം രൂപയും ഫിഷറീസ് പദ്ധതിക്ക് 10 ലക്ഷവും, ആരോഗ്യ മേഖലക്ക് 26 ലക്ഷവും, വനിത വികസനത്തിന് 28 ലക്ഷവും രൂപയും നീക്കി വെച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ ടൂറിസം സ്പോട്ടായ കുരുത്തിച്ചാല്‍ വെളളച്ചാട്ടത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് രണ്ട് ലക്ഷം രൂപ ആദ്യഘട്ടത്തില്‍ വകയിരുത്തിയിട്ടുണ്ട്. ബജറ്റ് അവതരണ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്മാന്മാരായ പി.എം നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, ഇന്ദിര മാടത്തുമ്പുളളി, സെക്രട്ടറി എം.എ ജയ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കുമരംപുത്തൂര്‍ പഞ്ചായത്തിന് 30.27 കോടി രൂപയുടെ ബജറ്റ്; ഭവന നിര്‍മ്മാണത്തിനും കുടിവെളളത്തിനും മുന്‍ഗണന
byഅഡ്മിൻ
-
0