വന്ദേഭാരതിൽ പോസ്റ്റര്‍ ഒട്ടിച്ച സംഭവം; പഞ്ചായത്തംഗം ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് 1000 രൂപവീതം പിഴ

ഷൊർണൂർ: വന്ദേഭാരത് തീവണ്ടിയിൽ വി.കെ. ശ്രീകണ്ഠൻ എം.പി.യുടെ പോസ്റ്റർ പതിച്ച കേസിൽ അഞ്ചുപേരെ റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്ത് ജാമ്യത്തിൽവിട്ടു. അട്ടപ്പാടി പുതൂർ പഞ്ചായത്തംഗവും പുതൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ആനക്കൽ സെന്തിൽ കുമാർ (31), കള്ളമല പെരുമ്പുള്ളി പി.എം. ഹനീഫ (44), നടുവട്ടം അഴകൻകണ്ടത്തിൽ മുഹമ്മദ് സഫൽ (19), കീഴായൂർ പുല്ലാടൻ മുഹമ്മദ് ഹാഷിദ് (19), കൂട്ടാല മുട്ടിച്ചിറ എം. കിഷോർകുമാർ (34) എന്നിവരാണ് അറസ്റ്റിലായത്.

അഞ്ചുപേരിൽനിന്നും 1000 രൂപവീതം പിഴയീടാക്കി, റെയിൽവേ കോടതി ജാമ്യത്തിൽ വിട്ടു. കോടതി പിരിയുംവരെ അഞ്ചുപേരെയും കോടതിയിൽ നിർത്തുകയുംചെയ്തു.

പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്ത തീവണ്ടി ഷൊർണൂരെത്തിയപ്പോഴായിരുന്നു പ്രവർത്തകർ കൊണ്ടുവന്ന പ്ലക്കാർഡുകളിലെ പോസ്റ്റർ തീവണ്ടിയിൽ പതിച്ചത്. മഴപെയ്തപ്പോൾ തീവണ്ടിക്കു മുകളിൽ വീണ വെള്ളത്തിൽ പോസ്റ്റർ പതിക്കുകയായിരുന്നു. പോസ്റ്ററുകൾ ആർ.പി.എഫ്. ഉദ്യോഗസ്ഥർ നീക്കംചെയ്തെങ്കിലും പരാതിയായതോടെ കേസെടുത്തു.

പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ ആർ.പി.എഫ്. കണ്ടെത്തിയത്. ഇവരെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു
Previous Post Next Post

نموذج الاتصال