ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡ് അറ്റകുറ്റപണി തിങ്കളാഴ്ച തുടങ്ങാന്‍ തീരുമാനം

മണ്ണാര്‍ക്കാട്: തകര്‍ന്നടിഞ്ഞ് യാത്രാദുരിതം വിതയ്ക്കുന്ന ചിറക്കല്‍പ്പടി - കാഞ്ഞിരപ്പുഴ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി കെ.ശാന്തകുമാരി എം.എല്‍.എയുടെ അധ്യക്ഷതയില്‍  സര്‍വകക്ഷി യോഗം ചേര്‍ന്നു. അറ്റകുറ്റപണിയെ ചൊല്ലി അനുകൂലവും പ്രതികൂലവുമായ വാദങ്ങളും യോഗത്തില്‍ ഉയര്‍ന്നു. ഒടുവില്‍ തിങ്കളാഴ്ച മുതല്‍ അറ്റകുറ്റപണി ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. സമ്പൂര്‍ണമായ ടാറിങ് നടത്താതെ അറ്റകുറ്റപണികള്‍ തുടങ്ങുന്നതില്‍ പ്രതിഷേധമുണ്ടെന്ന് ബി.ജെ.പിയും റോഡ് പ്രതിരോധ ജനകീയ കൂട്ടായ്മയും അറിയിച്ചു. റോഡ് നിര്‍മാണത്തിലെ അഴിമതി ആരോപണം തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വെല്ലുവിളിയും സര്‍കക്ഷി യോഗത്തില്‍ ഉയര്‍ന്നു. ഉണ്ടെങ്കില്‍ തെളിവു ഹാജരാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

അറ്റകുറ്റപണിക്കായി 67 ലക്ഷം രൂപയാണ് കിഫ്ബി അനുവദിച്ചിട്ടുള്ളത്. തുക പൂര്‍ണമായും വിനിയോഗിച്ച് പ്രവൃത്തിയില്‍ ഗുണമേന്‍മ ഉറപ്പുവരുത്തുമെന്ന് എം.എല്‍.എ പറഞ്ഞു. ആകെ തകര്‍ന്ന് കിടക്കുന്ന കാഞ്ഞിരം ടൗണിലായിരിക്കും നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുക. ഇവിടെ 600 മീറ്റര്‍ വരുന്ന ഭാഗത്ത് അറ്റകുറ്റപണി നടത്തും.ടാറും മെറ്റലും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കും.കുഴികള്‍ നികത്തും. വെള്ളക്കെട്ട് ഒഴിവാക്കാന്‍ നിലവിലുള്ള അഴുക്കുചാലിലെ മണ്ണ് നീക്കം ചെയ്യും. കാഞ്ഞിരം ടൗണിലെ പ്രവര്‍ത്തികള്‍ കഴിഞ്ഞാല്‍ റോഡിലെ തകര്‍ന്ന് കിടക്കുന്ന ഭാഗങ്ങളിലും അറ്റകുറ്റപണി നടത്തും. മഴയില്ലെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ പ്രവര്‍ത്തികള്‍ തീര്‍ക്കാന്‍ സാധിക്കുമെന്ന് കെ.ആര്‍.എഫ്.ബി അസി.എഞ്ചിനീയര്‍ സി.വിനോദ് പറഞ്ഞു. 

റോഡ് നവീകരിക്കുന്നതിന്റെ പുതിയ ടെന്‍ഡര്‍ 12ന് തുറക്കും.  18.6 കോടി രൂപയാണ് ടെന്‍ഡര്‍ തുക. ഇതില്‍ ഏറ്റവും കുറവും പരിചയസമ്പന്നരുമായ കരാറുകാരെ തിരഞ്ഞെടുക്കും. തുടര്‍ നടപടികള്‍ക്കായി മാസങ്ങള്‍ എടുക്കും.റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും എം.എല്‍എ പറഞ്ഞു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, വൈസ് പ്രസിഡന്റ് സിദ്ധീഖ് ചേപ്പോടന്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷ ബിജി ടോമി,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പ്രദീപ്, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു.
Previous Post Next Post

نموذج الاتصال