തമിഴ്നാട് സ്വദേശികളായ പെരിയ സ്വാമിയും കാർത്തികും മലപ്പുറം മഞ്ചേരിയിലാണ് ജോലി ചെയ്യുന്നത്. ഇരുവരും തമിഴ്നാട്ടിൽ നിന്നും മലപ്പുറത്തേക്കുള്ള യാത്രയ്‌ക്കിടയിൽ വിയ്യക്കുർശ്ശിയിൽ ജെസിബി നിർത്തിയിട്ടിരുന്നത് ശ്രദ്ധിച്ചിരുന്നു. ഇതോടെ ഇരുവർക്കും നാട്ടിലുള്ള കടം തീർക്കാനായി ജെസിബി മോഷ്ടിക്കാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനായി മഞ്ചേരിയിൽ നിന്ന് കാർ വാടകയ്‌ക്ക് എടുത്ത് ഇരുവരും വിയ്യക്കുർശ്ശിയിലെത്തി ജെസിബി കടത്തുകയായിരുന്നു. ഒരാൾ കാറിലും മറ്റെയാൾ ജെസിബിയിലുമാണ് തമിഴ്നാട്ടിലേക്ക് കടന്നത്.
മണ്ണാർക്കാട് പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തേനിയിൽ നിന്ന് ജെസിബി കണ്ടെത്തിയത്. കേരള രജിസ്‌ട്രേഷനുള്ള കാറിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. വാഹനം വാളയാർ ടോൾ പ്ലാസ കടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ജെസിബിയുടെ മുന്നിൽ പോയിരുന്ന കാർ മലപ്പുറം സ്വദേശിയിൽനിന്ന് ഇവർ വാടകയ്ക്കെടുത്തതായിരുന്നു. ഇയാളിൽനിന്ന് ഇവരുടെ പേരുവിവരങ്ങളടങ്ങിയ രേഖകൾ ലഭിച്ചതോടെയാണ് അന്വേഷണം വേഗത്തിലായത്. തുടർന്ന് തമിഴ്‌നാട് പോലീസിന്റെ സഹകരണത്തോടെ പിന്നീട് രണ്ടുപേരെയും അറസ്റ്റു ചെയ്യുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രി വിയ്യകുർശ്ശിയിൽ ദേശീയപ്പതയോരത്തു നിർത്തിയിട്ട നരിയംകോട് അബുവിന്റെ ഉടമസ്ഥതയിലുള്ള ബിസ്മി എന്ന ജെസിബിയാണ് മോഷണം പോയത്. മണ്ണാർക്കാട് എസ് ഐ വിവേകിന്റെ നേതൃത്വത്തിൽ എ എസ് ഐ ശ്യാം കുമാർ, സി പി ഒ മാരായ സാജിൻ, വിനോദ് നായർ,രാജീവ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.