മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ നടന്ന അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടി. ജീവനക്കാരായ മുഹമ്മദാലി, റിയാസ് എന്നിവരെ സര്‍വകലാശാല അധികൃതര്‍ താത്കാലികമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മരംമുറിയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തില്‍ ഇവരില്‍ നിന്നും വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സര്‍വകലാശാലയുടെ മൂന്നംഗ ഉന്നതാധികാര സമിതി സംഭവത്തില്‍ അന്വേഷണം നടത്തിയിരുന്നു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനുള്ള അനുമതി മറയാക്കി 11 മറ്റുമരങ്ങള്‍ മുറിച്ചതായി കാണിച്ച് ഗവേഷണ കേന്ദ്രം മേധാവി പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഗവേഷണ കേന്ദ്രം വളപ്പിലെ അപകടാവസ്ഥയിലുള്ള 246 മരങ്ങള്‍ മുറിക്കുന്നതിന് ലേലം ചെയ്തിരുന്നു. ഇത് പ്രകാരം 30 ലക്ഷം രൂപ അടച്ച് ലേലമെടുത്തവര്‍ കഴിഞ്ഞ മാസം മുതലാണ് മരം മുറിക്കലും തുടങ്ങിയത്. അമ്പത് ശതമാനത്തോളം മരങ്ങളും ഇതിനകം മുറിച്ചു. മുറിക്കുന്ന മരങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് സമീപം അടയാളപ്പെടുത്താത്ത മരങ്ങളും മുറിച്ചതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗവേഷണ കേന്ദ്രം മേധാവി പൊലിസില്‍ പരാതി നല്‍കിയത്. താന്നി, മരുത്, അയനി ഉള്‍പ്പടെയുള്ള 11 മരങ്ങള്‍ മുറിച്ചതായാണ് പരിശോധനയില്‍ വ്യക്തമായത്. സംഭവത്തില്‍ പോലീസും കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. മരം മുറി വിവാദമായതോടെ വിവിധ രാഷ്ട്രീയ കക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ഥാപന മേലധികാരി ഉള്‍പ്പടെ സംഭവുമായി ബന്ധപ്പെട്ട ദര്‍ഘാസ് കമ്മിറ്റി അംഗങ്ങള്‍, ഫീല്‍ഡ് സ്റ്റാഫുകള്‍ എന്നിവരുള്‍പ്പടെ മുഴുവന്‍ പേരെയും മാറ്റി നിര്‍ത്തി സമഗ്രമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിപിഐ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
തിരുവിഴാംകുന്ന് ഫാമിലെ അനധികൃത മരംമുറി: രണ്ട് ജീവനക്കാര്‍ക്ക് സസ്പെന്ഷന്
byഅഡ്മിൻ
-
0