ഒറ്റപ്പാലം: ഇത്രയും കാലം തനിക്ക് തണലായി നിന്നിരുന്ന വലിയ മരം പൊട്ടി വീഴുമെന്ന് രഞ്ജിത്ത് മനസ്സിൽപ്പോലും കരുതിയിരിക്കില്ല. രണ്ടുമിനിറ്റിന്റെ വ്യത്യാസത്തിലാണ് ആലത്തൂർ കുന്നിവീട്ടിൽ രഞ്ജിത്ത് (39) കാഞ്ഞിരമരത്തിന് കീഴിൽനിന്ന് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പാലക്കാട്-കുളപ്പുള്ളി പാതയോരത്തെ ഒറ്റപ്പാലം കണ്ണിയംപുറത്താണ് സംഭവം രണ്ടുമാസമായി പ്ലാസ്റ്റിക് കൊട്ടകളിൽ റംബുട്ടാൻ വിൽപ്പന നടത്തുകയാണ് രഞ്ജിത്ത്. മഴ ശക്തമായപ്പോൾ കോട്ട് ധരിക്കാൻ സമയം ലഭിക്കാത്തതിനാൽ മഴകൊള്ളാത്തിടത്തേക്ക് കയറിനിന്നിട്ട് രണ്ടുമിനിറ്റേ ആയിരുന്നുള്ളൂ. ഉടനെ കച്ചവടസാധനങ്ങളുടെ മുകളിലേക്ക് വലിയമരം കടപുഴകി വീഴുകയായിരുന്നു.
സാധാരണ മഴയത്തും കോട്ടുധരിച്ച് മരത്തിനുതാഴെയിരുന്ന് റംബുട്ടാൻ കച്ചവടം ചെയ്തിരുന്ന രഞ്ജിത്താണ് ഓടി തൊട്ടടുത്തുള്ള ഗുഡ്‌സ് ഓട്ടോറിക്ഷയ്‌ക്ക് സമീപത്തെ ഷീറ്റ് കെട്ടിയതിനടിയിലേക്ക് നിന്നത്. തന്മൂലം വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. സാധാരണ പേരയ്ക്കയുൾപ്പെടെ വിവിധ പഴങ്ങൾ കച്ചവടം ചെയ്യാറുണ്ടായിരുന്നു. ബുധനാഴ്ച റംബുട്ടാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിലോഗ്രാമിന് 300 രൂപയോളം വിലവരുന്ന 40 കിലോ റംബുട്ടാനാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരുകിലോഗ്രാം മാത്രമാണ് ബുധനാഴ്ച കച്ചവടംചെയ്തിരുന്നത്.