മണ്ണാർക്കാട്: വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ സേവ് മണ്ണാർക്കാട് ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം.സംഘടനാ വിഹിതമായ ഒരു ലക്ഷം രൂപ ഈ പദ്ധതിയിലേക്ക് മാറ്റി വെക്കും.
സർക്കാർ സ്കൂളിലെ ക്ലാസ്സ് റൂമുകൾ, ഉപജീവന മാർഗ്ഗത്തിനായി സ്വയംതൊഴിൽ പദ്ധതി എന്നിവയാണ് ആലോചനയിലുള്ളത്. ഇത് സംബന്ധിച്ച് ഉടൻ തന്നെ ജില്ലാ ഭരണകൂടവുമായി അലോചിച്ച് നടപ്പിൽ വരുത്തുന്ന പ്രവർത്തനങ്ങൾ പ്രഖ്യാപിക്കും.
പൊതു സമൂഹത്തിൽ നിന്നും ഫണ്ട് സ്വീകരിച്ചു കൊണ്ടാണ് പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
മുൻകാല പ്രളയ, പ്രകൃതി ദുരന്തസമയങ്ങളിൽ സേവ് മണ്ണാർക്കാട് നടത്തിയ ഇടപെടലുകൾക്ക് വലിയ ജനപിന്തുണ ലഭിച്ചിരുന്നു. ഇത്തവണ വയനാട് ദുരിതാശ്വാസ മേഖലക്ക് സാന്ത്വനമേകാൻ കോട്ടപ്പുറം ദർശനകോളേജിലെ 2001 ബാച്ച് പ്രീഡിഗ്രി സഹപാഠികൾ സ്വരുപിച്ച 200 പേർക്കുള്ള വസ്ത്രങ്ങൾ, ടോയ്ലറ്ററീസ് എന്നിവ സേവ് മണ്ണാർക്കാടിനെ ഏൽപ്പിച്ചു.
സേവ് മണ്ണാർക്കാട് ഓഫീസിൽ ചേർന്ന യോഗത്തിൽ മണ്ണാർക്കാട് പോലീസ് സബ് ഇൻസ്പെക്ടർ നാസർ, സഹപാഠി ഗ്രൂപ്പ് പ്രതിനിധി റഷീദ് എന്നിവർ സേവ് ചെയർമാൻ ചെയർമാൻ ഫിറോസ് ബാബുവിന് ഉൽപ്പന്നങ്ങൾ കൈമാറി. ജനറൽ സെക്രട്ടറി നഷീദ് പിലാക്കൽ, ട്രഷറർ കൃഷ്ണകുമാർ, ഭാരവാഹികളായ അസ്ലം അച്ചു, സി ഷൗക്കത്ത് അലി, കെ പി അബ്ദുറഹ്മാൻ, സലാം കരിമ്പന, ഉമ്മർ റിഗൽ, ഫക്രുദീൻ, അബു റജ താഹിർ തുടങ്ങിയവർ പ്രസംഗിച്ചു.