സെൽഫി സ്പോട്ടായൊരു പൊതുകിണർ

മണ്ണാർക്കാട്: നവീകരണത്തിലെ മനോഹാരിത കൊണ്ട് ചർച്ചകളിൽ നിറഞ്ഞിരിക്കുകയാണ് ഒരു പൊതുകിണർ. ആദ്യ കാഴ്ചയിൽ നെല്ലളക്കുന്ന ഒരു വലിയ പറ വെച്ചതാണെന്നേ പറയൂ.  മണ്ണാർക്കാട് നഗര മധ്യത്തിലെ പള്ളിപ്പടിയിൽ നിന്ന് കോടതിപ്പടിയിലേക്കുള്ള ലിങ്ക് റോഡിന്റെ അരികിലാണ് കിണറുള്ളത്. ഇവിടം ഇപ്പോൾ സെൽഫി സ്പോട്ടെന്നവണ്ണം മാറിക്കഴിഞ്ഞിരിക്കുകയാണ്.

പരിസരത്തെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ കിണർ കേന്ദ്രധനകാര്യ കമ്മിഷന്റെ ഫണ്ടിൽനിന്ന് എട്ടുലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരിച്ചത്. ഏതു കടുത്ത വേനലിലും വറ്റാത്ത കിണറാണിത്. കല്ലടി കുടുംബമാണ് പ്രദേശത്തുകാർക്കായി കിണർ നിർമിച്ചു നൽകിയത്. വാർഡ് കൗൺസിലറായ ഷെഫീഖ് റഹ്‌മാൻ മുൻകൈയെടുത്ത് നവീകരണപ്രവൃത്തികൾ നടത്തി. അടിമുതൽ മുകൾഭാഗം വരെയും റിങ് വാർത്തു. പഴയ ആൾമറ പൊളിച്ചുനീക്കി പകരം പറയുടെ മാതൃകയിൽ ആൾമറ ഉയരം കുറച്ച് നിർമിച്ചതോടെ റോഡിനും വീതികൂടി . ആൾമറയ്ക്കു മുകളിൽ ഇരുമ്പ് ഗ്രില്ലുമുണ്ട്. പഴയരീതിയിലുള്ള നീളത്തിലുള്ള കപ്പി ഇരുമ്പിൽ നിർമ്മിച്ചതും കിണറിന് പുതുമയേകുന്നു. സമീപത്തുതന്നെ 2,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കും ഇതിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിന് മോട്ടോറും സ്ഥാപിച്ചിട്ടുണ്ട്. നവീകരിച്ച കിണറിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ഷഫീഖ് റഹ്മാൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷൻ ഹംസ കുറുവണ്ണ, നഗരസഭ സെക്രട്ടറി എം. സതീഷ്‌കുമാർ തുടങ്ങിയവരും പങ്കെടുത്തു.
Previous Post Next Post

نموذج الاتصال