പാലക്കാട്: തായ്‍വാനിലേക്ക് അയച്ച കൊറിയറിൽ എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുണ്ടെന്നാരോപിച്ച് പാലക്കാട് സ്വദേശിയിൽനിന്ന് 29.40 ലക്ഷം രൂപ തട്ടിയെടുത്തു. കൊറിയർ കമ്പനിയിൽനിന്നാണെന്ന വ്യാജേനയാണ് പരാതിക്കാരന് ആദ്യം ഫോൺ വന്നത്. തുടർന്ന് മുംബൈ ക്രൈംബ്രാഞ്ചിൽനിന്നാണെന്ന് പറഞ്ഞ് വിഡിയോ കാൾ വന്നു. അറസ്റ്റു ചെയ്ത് ജയിലിലടക്കുമെന്നായിരുന്നു ഭീഷണി
കേസിൽനിന്ന് രക്ഷിക്കാനെന്ന വ്യാജേന ഇരയുടെ അക്കൗണ്ടിലുള്ള പണം റിസർവ് ബാങ്ക് വെരിഫിക്കേഷൻ ചെയ്യുന്നതിനായി ഡമ്മി അക്കൗണ്ടിലേക്കാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ട്രാൻസ്ഫർ ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പിനിരയായി എന്ന് മനസ്സിലായ ഉടൻ പരാതിക്കാരൻ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്‍റെ ടോൾ ഫ്രീ നമ്പറായ 1930ൽ പരാതി രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പാലക്കാട് സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇത്തരത്തിൽ ധാരാളം കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും സമാന ഫോൺ കാളുകൾ വന്നാലുടൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബർ പൊലീസിലോ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്‍റെ ടോൾ ഫ്രീ നമ്പറായ 1930ലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.