ഒറ്റപ്പെട്ട് നെല്ലിയാമ്പതി, ഗതാഗതം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും

നെല്ലിയാമ്പതി: ഉരുൾപൊട്ടലിനെത്തുടർന്ന് നെല്ലിയാമ്പതി രണ്ടാംദിവസവും ഒറ്റപ്പെട്ട നിലയിൽ. പോത്തുണ്ടി-കൈകാട്ടി ചുരംപാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടിവരും. മലമുകളിൽനിന്ന് പൊട്ടിവന്ന കൂറ്റൻ പാറകൾ പൊട്ടിച്ചു മാറ്റാൻ ജിയോളജിവകുപ്പിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്.) സഹായത്തോടെയാണ് പണി നടക്കുന്നത്

ചെറുനെല്ലിക്ക് താഴെയുണ്ടായ ഉരുൾപൊട്ടലിൽ കൂറ്റൻ പാറക്കല്ലുകളും മണ്ണുമാണ് റോഡിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്. കുണ്ടറച്ചോലമുതൽ അയ്യപ്പൻതിട്ടുവരെയുള്ള ഭാഗങ്ങളിൽ 25 ഇടങ്ങളിലായാണ് മണ്ണിടിഞ്ഞും മരംവീണും വഴിയിൽ തടസ്സം നേരിടുന്നത്. ഇതിൽ കുണ്ടറച്ചോലയ്ക്ക് താഴെയുള്ള ഭാഗങ്ങളിലെ കല്ലും മണ്ണും പാറയും ബുധനാഴ്ച രാവിലെയോടെ പൂർണമായും മാറ്റി.

മൂന്നിടങ്ങളിൽ വെള്ളം കുത്തിയൊലിച്ച് ചുരംപാതയുടെ സംരക്ഷണഭിത്തിയും തകർന്നിട്ടുണ്ട്. പാതയിലേക്കുവീണ മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്. മൂന്ന് മണ്ണുമാന്തിയന്ത്രങ്ങളുപയോഗിച്ചാണ് പാറക്കല്ലുകളും മണ്ണും ചെളിയും നീക്കുന്നത്. ഒഴുകിവരുന്ന വെള്ളം വശങ്ങളിലൂടെ തിരിച്ചുവിട്ട് ചെറിയവാഹനങ്ങൾ കടന്നുപോകാൻ കഴിയുംരീതിയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

ജിയോളജിവകുപ്പ്, വനം, പൊതുമരാമത്ത്, റവന്യൂ, ഗ്രാമപ്പഞ്ചായത്ത്, പോലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിലാണ് പണി നടക്കുന്നത്. ആർക്കോണത്താണ് 32 അംഗ എൻ.ഡി.ആർ.എഫ്. സംഘം എത്തിയത്. ബുധനാഴ്ച പകൽ മഴ മാറിനിന്നെങ്കിലും വൈകീട്ടോടെ മഴ ശക്തമായതിനാൽ പണി നിർത്തിവെച്ചു.
Previous Post Next Post

نموذج الاتصال