മണ്ണാർക്കാട്: നാടിനെ ഒന്നാകെ വേദനയിലാക്കിയ കല്ലടിക്കോട് അപകടത്തിൽ മരിച്ചവർ ഉറ്റ സുഹൃത്തുക്കൾ. ഓട്ടോ ഡ്രൈവർ കൂടിയായ കോങ്ങാട് മണ്ണാന്തറ സ്വദേശി കെ.കെ. വിജേഷിനൊപ്പം എല്ലാ സമയത്തും വിഷ്ണുവും രമേശുമുണ്ടാകും. കോങ്ങാട് മണ്ണാന്തറ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കോങ്ങാട് കീഴ്മുറി മണ്ണാന്തറ വിജേഷ് (35), തോട്ടത്തിൽ വീട്ടിൽ ടി വി വിഷ്‌ണു (28), വീണ്ടുപ്പാറ രമേഷ് (31), മണിക്കശ്ശേരി മുഹമ്മദ് അഫ്‌സൽ(17) എന്നിവരെ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. അഞ്ചാമത്തെയാൾ തച്ചമ്പാറ സ്വദേശി മഹേഷാണെന്നാണ് വിവരം. ഇന്നലെരാത്രി 10.40ഓടെ അയ്യപ്പൻകാവ് ക്ഷേത്രത്തിനുസമീപമാണ് അപകടം. ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു
യുവാക്കൾ വാടകയ്‌ക്കെടുത്ത കാറിൽ മണ്ണാർക്കാട്ടേയ്‌ക്കുപോകവേ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ മറ്റൊരുവാഹനത്തെ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. പ്രദേശവാസികളും പൊലീസുമെത്തി കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. നാലുപേർ അപകടസ്ഥലത്തുതന്നെ മരിച്ചു. ഒരാൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു