അഗളി: അട്ടപ്പാടി ട്രൈബൽ താലൂക്ക് സർവേയർ ഹസ്കർ ഖാനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കള്ളമല വില്ലേജിൽ ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷയിൽ അനുകൂല നടപടിക്ക് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഡിവൈഎസ്പിയും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.
മേലേ കണ്ടിയൂർ സ്വദേശി പി.സി.ജോസിനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ജോസിന്റെ പരാതിയിൽ പാലക്കാട് വിജിലൻസ് യൂണിറ്റ് അഴിമതി നിരോധന നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹസ്കർ ഖാൻ താമസിക്കുന്ന വാടകവീടിനു മുൻവശത്ത് ജോസിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥരായ മരാമത്ത് വകുപ്പിലെ അസി. എക്സി. എൻജിനീയർ എം.റസാക്ക്, ഡിവിഷനൽ അക്കൗണ്ടന്റ് ശശികുമാർ എന്നിവരുടെ സാന്നിധ്യത്തിൽ പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എസ്.ഷംസുദ്ദീനാണ് അറസ്റ്റ് ചെയ്തത്.