മണ്ണാര്‍ക്കാട്: പള്ളിക്കുറുപ്പില്‍ പള്ളിതൊടിയിലെ കാടുവെട്ടുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കോളപ്പാകം പള്ളി വളപ്പിലെ കാടുവെട്ടുന്നതിനിടെയാണ് കണ്ടത്. അസ്ഥികൂടം പുരുഷന്റേതാണെന്നോ, സ്ത്രീയുടേതാണെന്നോ സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനയ്ക്കുശേഷമേ ഇക്കാര്യത്തില്‍ വ്യക്തതവരൂ. ഇതര സംസ്ഥാന തൊഴിലാളികള്‍ കാടുവെട്ടുമ്പോഴാണ് മരത്തിന് ചുവട്ടിലായി അസ്ഥികൂടം കിടക്കുന്നത് കണ്ടത്. ഇവര്‍ പള്ളിഭാരവാഹികളെ അറിയിക്കുകയും അധികൃതര്‍ മണ്ണാര്‍ക്കാട് പോലീസില്‍ വിവരം നല്‍കുകയുമായിരുന്നു. വളപ്പിലെ കാടുപിടിച്ച ഭാഗത്തുള്ള മരത്തിന് ചുവട്ടിലാണ് അസ്ഥികൂടം കിടന്നിരുന്നത്. മരകൊമ്പിന് മുകളില്‍ തുണി കഷ്ണങ്ങളുമുണ്ട്. കെട്ടി തൂങ്ങാൻ ഉപയോഗിച്ച തുണിയാണിതെന്നും പോലീസ് സംശയിക്കുന്നു. മണ്ണാര്‍ക്കാട് സി.ഐ. ഇന്‍ ചാര്‍ജ് എ. ഹബീബുള്ളയുടെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. ഒരുമാസത്തില്‍ കൂടുതല്‍ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സ്ഥലത്തുനിന്നും നീളത്തിലുള്ള മുടിയിഴകളും കണ്ടെത്തിയെങ്കിലും സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. തുടര്‍ നടപടികള്‍ക്കായി അസ്ഥികൂടം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രദേശത്ത് ഏതാനും മാസങ്ങള്‍ക്കിടെ ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നുള്ള വിവരങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്