ഫഹദിനെ പോലെയൊരു നാച്ചുറൽ ആർട്ടിസ്റ്റിനെ താൻ ഇതുവരെയും കണ്ടിട്ടില്ലെന്നും അസാധ്യമായ പെർഫോമൻസ് ആണ് അദ്ദേഹം വേട്ടയ്യനിൽ കാഴ്ചവച്ചിരിക്കുന്നതെന്നും രജനികാന്ത്. ഫഹദ് ഫാസിൽ ചെയ്താൽ മാത്രമേ ഈ കഥാപാത്രം മികച്ചതാകൂയെന്നും അദ്ദേഹത്തെ എങ്ങനെയെങ്കിലും ഈ സിനിമയിലേക്ക് കൊണ്ടുവരണമെന്നും സംവിധായകൻ ടി ജെ ജ്ഞാനവേലാണ് തന്നോട് പറയുന്നത്. ഷൂട്ടിങ് സമയത്ത് ഫഹദ് കാരവനിൽ ഉണ്ടായിരിക്കില്ല, എവിടെയാണെന്നും അറിയില്ല പക്ഷെ ഷോട്ടിന് വിളിച്ചാൽ പെട്ടെന്ന് വന്ന് അഭിനയിച്ച് ഞെട്ടിച്ചിട്ട് തിരിച്ചുപോകുമെന്നും വേട്ടയ്യന്റെ ഓഡിയോ ലോഞ്ചിൽ രജനികാന്ത് പറഞ്ഞു.
'ഫഹദ് അവതരിപ്പിച്ച കഥാപാത്രം ആരാണ് ചെയ്യാൻ പോകുന്നതെന്ന കൺഫ്യൂഷൻ ആദ്യം എനിക്കുണ്ടായിരുന്നു. അപ്പോഴാണ് ഫഹദ് ഫാസിൽ ചെയ്താൽ മാത്രമേ ഈ കഥാപാത്രം നന്നാകൂ, അദ്ദേഹത്തെ എങ്ങനെയെങ്കിലും ഈ സിനിമയിലേക്ക് കൊണ്ടുവരണമെന്ന് സംവിധായകൻ ടിജെ ജ്ഞാനവേൽ പറയുന്നത്. വളരെ എന്റർടൈനിങ് ആയ കഥാപാത്രമാണ് അത്, ഫഹദ് അതിൽ ഓക്കേ ആകുമോയെന്ന സംശയം എനിക്ക് ഉണ്ടായിരുന്നു. ഞാൻ ഫഹദിന്റെ മലയാള സിനിമകളൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല. ആകെ കണ്ടിട്ടുള്ളത് മാമന്നനും വിക്രമും മാത്രമാണ്. രണ്ടിലും ഫഹദ് സീരിയസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അപ്പോൾ ജ്ഞാനവേലാണ് ഫഹദിന്റെ മലയാള സിനിമകൾ കണ്ടു നോക്കണമെന്നും സൂപ്പർ ആർട്ടിസ്റ്റ് ആണ് അദ്ദേഹമെന്നും എന്നോട് പറഞ്ഞത്', രജനികാന്ത് പറഞ്ഞു.
ചിത്രത്തിൽ പാട്രിക്ക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. ഹ്യൂമർ കലർന്ന കഥാപാത്രമാകും ഫഹദിൻ്റേത് എന്ന സൂചനയാണ് ചിത്രം നൽകുന്നത്. ഫഹദിൻ്റെ ക്യാരക്റ്റർ വീഡിയോ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. ചിത്രം ഒക്ടോബർ 10 ന് തിയേറ്ററിലെത്തും. പൊലീസ് എന്‍കൗണ്ടറിനെക്കുറിച്ചാണ് ചിത്രത്തിന്റെ കഥയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒപ്പം രജനികാന്തിന്റെയും അമിതാഭ് ബച്ചന്റെയും കിടിലൻ പ്രകടനങ്ങളും ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്.