തീവണ്ടിയില്‍ യാത്ര ചെയ്യവെ ഓണ്‍ലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണം കഴിച്ച വോളിബോള്‍ താരമായ പെണ്‍കുട്ടി മരിച്ചു

മധ്യപ്രദേശില്‍നടന്ന സ്കൂള്‍ ഗെയിംസില്‍ പങ്കെടുത്ത് ശനിയാഴ്ച തീവണ്ടിയില്‍ ചെന്നൈയിലേക്ക് തിരിച്ചുവരുകയായിരുന്ന കോയമ്പത്തൂർ സ്വദേശിനിയായ എലീന(15)യാണ് മരിച്ചത്. മധ്യപ്രദേശില്‍നിന്ന് തീവണ്ടിയില്‍ തിരിച്ചു വരുമ്പോഴാണ് സ്വകാര്യ ഭക്ഷണ വിതരണ എജൻസിയില്‍നിന്ന് ചിക്കൻ ഫ്രൈഡ് റൈസും ബർഗറും ഓർഡർചെയ്തതെന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ പറഞ്ഞു. 

ചെന്നൈയിലെത്തിയപ്പോള്‍ ഛർദിയും പനിയും ഉണ്ടായതിനെത്തുടർന്ന് അവശനിലയിലായ എലീനയെ ഒപ്പമുണ്ടായിരുന്നവർ അണ്ണാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖം പ്രാപിച്ച എലീനയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാർജ് ചെയ്തു. തുടർന്ന് ചെന്നൈയിലെ വീട്ടിലേക്ക് പോയി. എന്നാല്‍, വീണ്ടും ഛർദിയും പനിയും ഉണ്ടാവുകയും അവശനിലയിലാവുകയുമായിരുന്നു.

എലീനയെ കില്‍പോക്ക് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരിച്ചതായി പരിശോധിച്ച ഡോക്ടർ അറിയിച്ചു. സംഭവത്തില്‍ കില്‍പോക്ക് പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആശുപത്രിയില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

അതേസമയം മാതാപിതാക്കള്‍ റെയില്‍വേ പോലീസിന് പരാതിനല്‍കിയിരുന്നില്ലെന്ന് റെയില്‍വേ അധികൃതർ പറഞ്ഞു. ഭക്ഷണം വിതരണംചെയ്ത ഏജൻസിക്കെതിരേ നടപടിയെടുക്കുമെന്നും അറിയിച്ചു. അതേ തീവണ്ടിയില്‍ എലീനയോടൊപ്പം ചിക്കൻ ഫ്രൈഡ് റൈസും ബർഗറും കഴിച്ച മറ്റു വിദ്യാർഥിനികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും റെയില്‍വേ അധികൃതർ അറിയിച്ചു.
Previous Post Next Post

نموذج الاتصال