ശങ്ക തീർക്കാൻ വഴിയുണ്ടോ? .....

കുമരംപുത്തൂര്‍: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടി കുമരംപുത്തൂര്‍ ചുങ്കം, മേലേ ചുങ്കം കവലകൾ.  രണ്ടിടങ്ങളിലും പൊതുശൗചാലയമില്ലാത്തതും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ അഭാവവുമാണ് ഇവിടെയെത്തുന്ന ജനങ്ങളെ വലയ്ക്കുന്നത്.


പാലക്കാട് കോഴിക്കോട് ദേശീയപാതയോരത്തുളള മേലെ ചുങ്കത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ഇലക്ട്രിസിറ്റി ഓഫീസ്, രണ്ട് ബാങ്കുകള്‍ ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടങ്ങളിലേക്ക് ദിനം പ്രതി നൂറ് കണക്കിന് ആളുകള്‍ എത്തുന്നുണ്ട്.       ടൗണിലെത്തുന്നവര്‍ക്ക് മൂത്രമൊഴിക്കാന്‍ പോലുമുള്ള സൗകര്യമില്ല.  പൊതുശൗചാലയത്തിന്റെ അഭാവം സ്ത്രീകളെയാണ് ഏറെ ബുദ്ധിമുട്ടിലാഴ്ത്തുന്നത്.

ടൗണില്‍ ദേശീയപാതയോരത്ത് ഒരു വശത്ത് മാത്രമാണ് ബസ് കാത്തിരിപ്പു കേന്ദ്രമുള്ളത്. മറുഭാഗത്തേക്കുള്ള യാത്രക്കാര്‍ കടകള്‍ക്ക് മുന്നിലും മരത്തിന്റെ തണലിലുമായി കാത്ത് നില്‍ക്കേണ്ട ഗതികേടിലാണ്.  ഈ ഭാഗത്തായി കാത്തിരിപ്പു കേന്ദ്രം നിര്‍മിക്കേണ്ടതും അത്യാവശ്യമാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവില്‍ സഹകരണ ബാങ്കിനു മുന്നിലുള്ള ഒരു മരം മുറിച്ച് നീക്കിയിട്ടുണ്ട്. മറ്റൊരു മരത്തിന്റെ ശിഖിരങ്ങളും മുറിച്ചതോടെ ആകെയുണ്ടായിരുന്ന തണലും അന്യമായി.  വെയിലും മഴയുമേറ്റ് ബസ് കാത്ത് നില്‍ക്കേണ്ട അവസ്ഥയായി.

ചുങ്കത്തും ഇതേ ദയനീയാവസ്ഥയാണ് യാത്രക്കാര്‍ നേരിടുന്നത്.മൂന്നും കൂടിയ കവലയില്‍ ഒരു വശത്ത് മാത്രമാണ് ബസ് കാത്തിരിപ്പു കേന്ദ്രമുള്ളത്. ദേശീയപാതയോരത്ത് വളവിലായുള്ള കാത്തിരിപ്പു കേന്ദ്രത്തില്‍ യാത്രക്കാര്‍ ഇരിക്കാനുള്ള സൗകര്യമൊന്നുമില്ല. മേലാറ്റൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കാകട്ടെ പെരുവഴിയില്‍ ബസ് കാത്ത് നില്‍ക്കേണ്ട ദുരവസ്ഥയിലുമാണ്.

അതേ സമയം കാലങ്ങളായി ടൗണ്‍ നേരിടുന്ന അസൗകര്യങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ തടസ്സമായി നില്‍ക്കുന്നത് സ്ഥല ലഭ്യതയാണ്. സര്‍ക്കാര്‍ അധീനതയില്‍ ഈ ഭാഗത്ത് സ്ഥലമില്ലാത്തതിനാല്‍ വികസനവും വഴിയകലുകയാണ്.  പൊതു ശൗചാലയം നിര്‍മിക്കാന്‍ ശുചിത്വ മിഷനില്‍ നിന്നും ടേക്ക് എ ബ്രേക്ക് പോലുള്ള പദ്ധതിയില്‍ നിന്നുമെല്ലാം ഗ്രാമ പഞ്ചായത്തിന് ഫണ്ട് ലഭ്യമാകും. എന്നാല്‍ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ അസൗകര്യങ്ങള്‍ക്കു മുന്നില്‍ അധികൃതരും നിസ്സഹായരാവുകയാണ്.
Previous Post Next Post

نموذج الاتصال