പാലക്കാട്: സുന്ദരി എന്ന വിളിപ്പേരിലെ മ്ലാവ് ആണ് എടുത്തു വളർത്തിയ വനപാലകരെ വിട്ടു പിരിഞ്ഞു കാട്ടിൽ പോകാൻ കൂട്ടാക്കാതെ വനപാലകരോടൊപ്പം തന്നെ കഴിയുന്നത്. കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റ 2 മാസം പ്രായമുള്ള മ്ലാവ് കുഞ്ഞിനെ പാലക്കാട് ജില്ലയിലെ മംഗലം ഡാം – കരിങ്കയം ഫോറെസ്റ്റ് ഡിവിഷന് കീഴിലുള്ള വനത്തിൽ നിന്നാണ് വനപാലകർക്കു ലഭിക്കുന്നത്. പരുക്ക് ഗുരുതരമായതിനാലും കുഞ്ഞായിരുതിനാലും മരുന്നും ഭക്ഷണവും നൽകി കരിങ്കയം ഫോറസ്റ്റ് ഓഫീസിൽ തന്നെ മ്ലാവിനെ സംരക്ഷിച്ചു.
വലുതായി പൂർണമായും ആരോഗ്യം കൈവരിക്കുമ്പോൾ തിരിച്ചു കാട്ടിലയക്കാനായിരുന്നു വനപാലകരുടെ പദ്ധതി. പക്ഷെ വളർന്നു 8 മാസം കഴിഞ്ഞിട്ടും കാട്ടിലേക്കു മടങ്ങുവാൻ മ്ലാവ് തയ്യാറായില്ല. ഇതിനകം സുന്ദരി എന്ന പേരും വനപാലകർ അവർക്ക് നൽകി. ഫോറെസ്റ്റ് ഓഫീസിനു ചുറ്റുമുള്ള കാട്ടിലൂടെ മേഞ്ഞു നടന്നാലും വനപാലകരുടെ സുന്ദരി എന്ന വിളി കേട്ടാൽ ഓടിയെത്തും.
ദോശയും പഴവുമാണ് ഇഷ്ടഭക്ഷണം. വനപാലകരുടെ ക്വാർട്ടേഴ്‌സിൽ സുന്ദരിക്കായി ഒരു പങ്ക് ഭക്ഷണം എപ്പോഴും മാറ്റി വച്ചിരിക്കും. പക്ഷെ പഴം മാത്രം തൊലി കളഞ്ഞു കൊടുത്താൽ മാത്രമേ കഴിക്കൂ. ഇതിനകം ഫോറസ്റ്റ് ഓഫീസിൽ എത്തുന്ന എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറിക്കഴിഞ്ഞു സുന്ദരി.