പുലിയിറങ്ങിയ നേര്‍ച്ചപ്പാറയില്‍ എംഎല്‍എ സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട്: പുലിയിറങ്ങിയ തെങ്കര പഞ്ചായത്തിലെ ആനമൂളി നേര്‍ച്ചപ്പാറയില്‍ അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സന്ദര്‍ശനം നടത്തി. പ്രദേശത്ത് വനംവകുപ്പിന്റെ സാന്നിദ്ധ്യം ഉണ്ടാകണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും എംഎല്‍എ നിര്‍ദേശം നല്‍കി. വനത്തിനകത്ത് അടിക്കാട് വെട്ടാനും പ്രദേശത്തെ സ്വകാര്യ തോട്ടങ്ങളിലെ അടിക്കാടു വെട്ടിതെളിക്കാനും നിര്‍ദേശിച്ചു. വനംവകുപ്പിന്റെ ജാഗ്രത ഉണ്ടാകും. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തും. വന്യജീവി ശല്ല്യം പ്രതിരോധിക്കുന്നതിനായി മണ്ണാര്‍ക്കാട് മേഖലയില്‍ വ്യാപകമായ തോതില്‍ വനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് സ്ഥാപിക്കണമെന്ന് നിയമസഭയിലും മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് നേര്‍ച്ചപ്പാറ കോളനിയിലെ നിസാമിന്റെ വീട്ടില്‍ പുലിയെത്തി വളര്‍ത്തുനായയെ പിടികൂടിയത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിയുകയും ഇത് പരിശോധിച്ച് വനംവകുപ്പ് പുലിയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. മാസങ്ങളോളമായി മേഖലയില്‍ വിഹരിക്കുന്ന പുലിയെ പിടികൂടാന്‍ വനംവകുപ്പ് കെണിയൊരുക്കി കാത്തിരിപ്പു തുടരുന്നതിനിടെയാണ് ജനവാസമേഖലയിലേക്ക് പുലിയെത്തിയത്. ഇത് പ്രദേശത്തെ ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്. വന്യജീവി വിഹരിക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് തെരുവി വിളക്കുകള്‍ സ്ഥാപിക്കണമെന്നും തകരാറിലായിട്ടുള്ളവ അറ്റകുറ്റപണി നടത്തണമെന്ന ആവശ്യവും ശക്തമാണ്. 

വാര്‍ഡ് മെമ്പര്‍ സീനത്ത്,റേഞ്ച് ഓഫീസര്‍ രാമചന്ദ്രന്‍ മുട്ടില്‍,ഫോറസ്റ്റ് ഓഫീസര്‍ പുരുഷോത്തമന്‍,ടികെ ഫൈസല്‍, ടികെ ഹംസക്കുട്ടി, സൈനുദ്ദീന്‍ കൈതച്ചിറ, ടി കെ റഫീഖ്, വാപ്പുട്ടി പൊതിയില്‍, ടി പി ജാഫര്‍ തുടങ്ങിയവരും എംഎല്‍എയൊടൊപ്പം ഉണ്ടായിരുന്നു.
Previous Post Next Post

نموذج الاتصال