മണ്ണാര്‍ക്കാട്: സൈലന്റ് വാലി കരുതല്‍ മേഖലയിലുണ്ടായ കാട്ടുതീയുമായി ബന്ധപ്പെട്ട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വിനോദ് പാലക്കാട് സിസിഎഫ് കെ.വി.ഉത്തമന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ആവശ്യപ്പെട്ടതിനുസരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. സൈലന്റ്‌വാലി ബഫര്‍സോണിലുണ്ടായ അഗ്നിബാധ മനുഷ്യനിര്‍മിതമാണെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വനംവകുപ്പ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. കാട് കത്തിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് വനംവകുപ്പ് സംശയിക്കുന്നുണ്ട്.
കോട്ടോപ്പാടം,പൊതുവപ്പാടം-മേക്കളപ്പാറ വനമേഖലയിലും തത്തേങ്ങലം മേഖലയിലുമാണ് തീപിടിത്തമുണ്ടായത്. സൈലന്റ് വാലി റേഞ്ചില്‍ മാര്‍ച്ച് 13നാണ് തീയുണ്ടായത്.അന്ന് തന്നെ നിയന്ത്രണ വിധേയമാക്കി വനപാലകര്‍ മലയിറങ്ങിയതിന് പിന്നാലെയാണ് ചൂടും കാറ്റും കാരണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടര്‍ന്നത്.സമാനമായ രീതിയിലാണ് ഭവാനി റേഞ്ചിലെ തത്തേങ്ങലം, അയ്യപ്പന്‍തിട്ട ഭാഗങ്ങളില്‍ 14,15 തിയതികളില്‍ തീപിടിത്തമുണ്ടായത്. സൈലന്റ് വാലി റേഞ്ചില്‍ നാലര ഹെക്ടറോളം സ്ഥലത്തും ഭവാനി റേഞ്ചില്‍ 22 ഹെക്ടര്‍ വനത്തിലുമാണ് തീപടര്‍ന്നത്. കരിയിലകളും വീണ് കിടന്ന മരങ്ങളും പുല്‍മേടുമാണ് തീവിഴുങ്ങിയത്.രണ്ടിടങ്ങളിലും വന്‍മരങ്ങള്‍ക്കോ ജന്തുജാലങ്ങള്‍ക്കോ അപായമുണ്ടായിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു.
മൂന്ന് ദിവസം നീണ്ട് നിന്ന തീപിടിത്തം വനപാലകരും,ഫയര്‍ വാച്ചര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പടെ നൂറോളം പേരടങ്ങുന്ന സംഘം ഏറെ പണിപ്പെട്ടാണ് പൂര്‍ണമായും അണച്ചതും സംരക്ഷിത വനമേഖലയിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും തീപടരാതെ കാത്തതും. തീപിടിത്തമുണ്ടായ സ്ഥലങ്ങളില്‍ പരിശോധന നടത്തി തീയില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു.സൈലന്റ് വാലി-ഭവാനി റേഞ്ചുകളിലുള്‍പ്പടെ ആറു കേസുകള്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടന്ന് വരികയാണ്.ഇത് പൂര്‍ത്തിയാകുന്ന മുറയ്‌ക്കേ വനത്തിലുണ്ടായ അഗ്നിബാധയെ കുറിച്ചുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമാകൂവെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.