നാട് വിറപ്പിച്ച പുലി കെണിയിൽ; കടിയേറ്റ് പഞ്ചായത്ത് വാർഡംഗത്തിന്​ പരിക്ക്

trembling-leopard-trap
പുതുപ്പരിയാരം: നാട് വിറപ്പിച്ച പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി. കൂട്ടിൽ നിന്ന് മാറ്റുന്നതിനിടെ സഹായത്തിനെത്തിയ വാർഡ് അംഗവും പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ കെ.കെ. ഉണ്ണിക്കൃഷ്ണന് (50) പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. വലത്തെ കൈയിലെ നടുവിരലടക്കം മൂന്ന് വിരലുകൾക്കാണ് സാരമായ പരിക്ക്.

പാലക്കാട് ജില്ല ആശുപത്രിയിലെ പ്രഥമ ശ്രുശ്രൂഷക്ക് ശേഷം തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മാസക്കാലം അകത്തേത്തറ, പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ ഭീതി പരത്തിയ പുലികളിലൊന്നാണ് കെണിയിൽ കുടുങ്ങിയത്. ധോണി മൂലപ്പാടം വെട്ടം തടത്തിൽ ലിജി ജോസഫിന്‍റെ വീട്ടുവളപ്പിൽ സ്ഥാപിച്ച കൂട്ടിലാണ് വെള്ളിയാഴ്ച പുലർച്ചെ 3.45ന് ഇര തേടിയെത്തിയ പുലി കുടുങ്ങിയത്.

കൂട്ടിലകപ്പെട്ട പുലിയെ 4.15 ഓടെ വാഹനത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. തുടർന്ന് അതിരാവിലെ തന്നെ പുലിയെ വനംവകുപ്പ് ഓഫിസിലേക്ക് മാറ്റി. തൃശൂരിൽ നിന്നെത്തിയ വനം വകുപ്പ് വെറ്ററിനറി ഡോക്ടർ പരിശോധിച്ചു. മൂന്ന് വയസ്സ് പ്രായമുള്ള ആൺപുലിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് വൈദ്യസംഘം പറഞ്ഞു. ഡി.എഫ്.ഒ, വെറ്ററിനറി ഡോക്ടർ, ജന്തുശാസ്ത്ര വിദഗ്ധൻ എന്നിവരടങ്ങിയ അഞ്ചംഗ സമിതി പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥന് റിപ്പോർട്ട് സമർപ്പിക്കും.

തുടർന്ന് പുലിയെ ഏത് വനമേഖലയിൽ തുറന്നുവിടണമെന്ന കാര്യത്തിൽ തീരുമാനമുണ്ടാവും. ധോണിയിലും പരിസരങ്ങളിലും മാത്രം 17 തവണയാണ് പുലി നാട്ടിലിറങ്ങിയത്. 12 വളർത്താടുകളെയും നാലിലധികം നായ്ക്കളെയും കൊന്ന് തിന്നിരുന്നു. ഒരാഴ്ചക്കിടെ മൂലപ്പാടത്തെ വീട്ടിൽ രണ്ട് തവണയെത്തി കോഴിയെ പിടികൂടിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ മേഖല ആശങ്കയിലായിരുന്നു. ധോണിയിലെ ഭീതിക്ക് താൽക്കാലികാശ്വാസമായെങ്കിലും പ്രദേശത്തോട് ചേർന്ന വനമേഖലയിൽ ഇനിയും പുലികളുണ്ടാകുവാനുള്ള സാധ്യത വനം വകുപ്പ് തള്ളിക്കളയുന്നില്ല.

Previous Post Next Post

نموذج الاتصال