തെരുവുനായയെ വന്ധ്യംകരിച്ച് അവയുടെ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിയ്‌ക്കൊരുങ്ങി നഗരസഭ

മണ്ണാര്‍ക്കാട്: തെരുവുനായ ശല്ല്യത്തിന് പരിഹാരം കാണാന്‍ പുതിയ വഴി തേടി മണ്ണാര്‍ക്കാട് നഗരസഭ. വന്ധ്യംകരണം നടത്തിയ ശേഷം തുറന്ന് വിടാതെ അവയെ പൊതുജന സഹകരണത്തോടെ സംരക്ഷിക്കാനുള്ള പദ്ധതിയ്ക്കാണ് നീക്കം. തെരുവുനായ്ക്കളുടെ ഉപദ്രവം വലിയ തോതില്‍ സ്വൈര്യജീവിതത്തിന് വിലങ്ങുതടിയാകുന്നതായി വിവിധ കോണുകളില്‍ നിന്നും പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സംരക്ഷണ പദ്ധതിയ്ക്കായുള്ള ആലോചന. നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക കേന്ദ്രങ്ങളൊരുക്കി വന്ധ്യംകരിച്ച നായ്ക്കളെ പാര്‍പ്പിക്കും. മൃഗസ്‌നേഹികള്‍ ഉള്‍പ്പടെയുള്ള പൊതുജനം സംരക്ഷണ ചുമതലയേറ്റെടുക്കുമെങ്കില്‍ ഭക്ഷണ ചിലവ് വഹിക്കാന്‍ നഗരസഭ തയ്യാറാണെന്ന് ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു.

തെരുവുനായകളുടെ ജനന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായുള്ള എബിസി പദ്ധതി കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നഗരസഭയില്‍ ആരംഭിച്ചത്. ഒറ്റപ്പാലം താലൂക്കിലെ സ്‌ക്വാഡിന് അധിക ചുമതല നല്‍കിയാണ് മണ്ണാര്‍ക്കാട് വന്ധ്യംകരണ പദ്ധതി നടപ്പിലാക്കിയത്. ഇതിനിടെ മണ്ണാര്‍ക്കാട്ടേയ്ക്ക് മാത്രമായി ഒരു സ്‌ക്വാഡിനെ നിയമിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടികളെടുത്തെങ്കിലും എങ്ങുമെത്തിയില്ല. നിലവില്‍ വന്ധ്യംകരണത്തിന് ടീമില്ലാത്തതിനാല്‍ മണ്ണാര്‍ക്കാട് നഗരസഭയില്‍ പദ്ധതി നിലച്ച മട്ടിലാണ്.

650 ഓളം തെരുവുനായ്ക്കളെ വന്ധ്യംകരിക്കല്‍ ലക്ഷ്യമിട്ടാണ് ഏഴ് മാസം മുമ്പ് നഗരസഭയില്‍ പദ്ധതി തുടങ്ങിയത്.രണ്ട് ഘട്ടങ്ങളിലായി 300 തെരുവു നായ്ക്കളെ വന്ധ്യംകരിച്ച് അതിന്റെ ആവാസ വ്യവസ്ഥയില്‍ തുറന്ന് വിട്ടു. 2016-17,2018-19 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തില്‍ അടച്ചിരുന്ന പത്ത് രൂപയാണ് പദ്ധതിയ്ക്കായി വിനിയോഗിച്ചത്.മുന്‍ഭരണ സമിതിയുടെ കാലത്ത് 270 ഓളം തെരുവു നായ്ക്കളെ വന്ധ്യംകരിച്ചിട്ടുള്ളതായാണ് മൃഗസംരക്ഷണ വകുപ്പില്‍ നിന്നും അറിയുന്നത്. ഒരു നായയെ വന്ധ്യംകരിക്കുന്നതിനും മറ്റുമുള്ള ചെലവിനായി 1600 രൂപയാണ് വേണ്ടി വരുന്നത്. ഇനി അമ്പതിലധികം തെരുവു നായ്ക്കളെ വന്ധ്യംകരിക്കാനുള്ള തുകയേ നേരത്തെ അടച്ച തുകയില്‍ ബാക്കിയുള്ളൂവെന്നാണ് പറയപ്പെടുന്നത്. അതേ സമയം ഈ കണക്കില്‍ വ്യക്തത കുറവുണ്ടെന്ന് നഗരസഭയും ചൂണ്ടിക്കാട്ടുന്നു. അതിനിടെ 10 ലക്ഷം രൂപ വീണ്ടും എബിസി പദ്ധതിക്കായി  മാറ്റിവെക്കുന്നതായി നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.തെരുവുനായ സംരക്ഷണ പദ്ധതിയെ കുറിച്ച് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ചര്‍ച്ച നടത്തിയതായും കൗണ്‍സില്‍ യോഗം  ചേര്‍ന്ന്് അന്തിമ തീരുമാനമെടുക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
Previous Post Next Post

نموذج الاتصال