ദാറുല്‍ ഹസനാത്ത് യതീംഖാന ഓഫീസിന്റെ ചുവര്‍ തുരന്ന് കവര്‍ച്ച; പണം നഷ്ടമായി

കല്ലടിക്കോട്: കരിമ്പ പള്ളിപ്പടിയിലെ ദാറുല്‍ ഹസനാത്ത് യതീംഖാന ഓഫീസ് മുറിയുടെ ഭിത്തി തുരന്ന് മോഷണം.അലമാരയില്‍ സൂക്ഷിച്ചിരുന്ന 39,000രൂപ കവര്‍ന്നു. ചെറിയ പെരുന്നാള്‍ ആഘോഷത്തിനായി സംഭാവനയായി ലഭിച്ച പണമാണ് നഷ്ടമായത്. അലമാരയുടെ പൂട്ട് തകര്‍ത്താണ് പണം അപഹരിച്ചിട്ടുള്ളത്.വിലപിടിപ്പുള്ള വാച്ചുള്‍പ്പടെ ഉണ്ടായിരുന്നെങ്കിലും പണം മാത്രമാണ് നഷ്ടമായിരിക്കുന്നത്.


കഴിഞ്ഞ രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു.ഒഫീസിനകത്ത് സൂക്ഷിച്ചിരുന്ന അരിയെടുക്കാനായി ചൊവ്വാഴ്ച രാവിലെ കമ്മിറ്റി അംഗം ഷിയാസുദ്ദീന്‍ മുറി തുറന്നപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്.വിവരം സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ അറിയിക്കുകയായിരുന്നു.

കല്ലടിക്കോട് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.ശശികുമാര്‍,എ.എസ്.ഐ മുരളീധരന്‍,എസ് സി പി ഒ കൃഷ്ണദാസ്,പൊലീസുകാരായ പി.വി.സുരേഷ്,പി.കൃഷ്ണകുമാര്‍,ഒ.സുനില്‍കുമാര്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.വിരലടയാള വിദഗ്ദ്ധ സൗമ്യ ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരും,ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.കല്ലടിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഒരു മാസത്തിനിടെ കരിമ്പയില്‍ കവര്‍ച്ചയാണിത്.കഴിഞ്ഞ മാസം എട്ടിന് പട്ടാപ്പകല്‍ കരിമ്പ ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ നിന്നും എട്ടു ലക്ഷത്തിലേറെ രൂപ മോഷണം പോയിരുന്നു.വികാരിയുടെ താമസ സ്ഥലത്തെ ഓഫീസിന്റെ ഗ്ലാസ് വാതില്‍ തുറന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന പണമാണ് അപഹരിച്ചത്.മോഷണം അരങ്ങേറിയ യതീംഖാന ദേശീയപാതയോരത്താണ് സ്ഥിതി ചെയ്യുന്നത്.ഇതിന് സമീപത്തായി ധനകാര്യ സ്ഥാപനങ്ങളടക്കം നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കരിമ്പയില്‍ മോഷണം ആവര്‍ത്തിക്കുന്നതില്‍ വ്യാപാരികളും നാട്ടുകാരും ഒരു പോലെ വേവലാതിയിലാണ്. ദേശീയപാതയോരത്ത് തകരാറിലായി നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററിയും ഡീസലുമെല്ലാം മോഷ്ടിക്കുന്നത് പതിവാകുന്നതായും ആക്ഷേപമുണ്ട്. രാത്രികാലങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് ആവശ്യമുയരുന്നത്.
Previous Post Next Post

نموذج الاتصال