ഫോറന്‍സിക് സര്‍ജന്‍ അവധി; പോസ്റ്റ്മാര്‍ട്ടത്തെ ചൊല്ലി അഗളി ആശുപത്രിയില്‍ വാക്കേറ്റം

അഗളി: കാരറയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിയുടെ പോസ്റ്റ്മാര്‍ട്ടത്തെ ചൊല്ലി അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വാക്കേറ്റം.കുട്ടിയുടെ ബന്ധുക്കളും ആശുപത്രി അധികൃതരും പൊലീസും തമ്മിലാണ് വാക്കേറ്റമുണ്ടായത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം.പോസ്റ്റ്മാര്‍ട്ട്ം നടത്തുന്നതിന് ഫോറന്‍സിക് സര്‍ജന്‍ ഇല്ലാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്.

കഴിഞ്ഞ ദിവസമാണ് കാരറ കാക്കിമുക്ക് സ്വദേശി ചന്ദ്രന്റെ മകന്‍ സന്ദീപിനെ (12) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 
പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ബന്ധുക്കള്‍ ഞായറാഴ്ച വൈകീട്ട് തന്നെ അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. സമയം വൈകിയതിനാല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്മാര്‍ട്ടവും തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ച് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.

ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പൂര്‍ത്തീയാക്കിയപ്പോഴാണ് പോസ്റ്റ്മാര്‍ട്ടം ചെയ്യേണ്ട ഫോറന്‍സിക് സര്‍ജന്‍ അവധിയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്.ഇത് ബന്ധുക്കളെ പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിടപെട്ട് രംഗം ശാന്തമാക്കുകയും മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പേകുന്നതിനായുള്ള നടപടികളും സ്വീകരിക്കുകയുമായിരുന്നു. ഒരാഴ്ച മുമ്പാണ് അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഫോറന്‍സിക് സര്‍ജന്‍ ചുമതലയേറ്റത്.
Previous Post Next Post

نموذج الاتصال