താലൂക്ക് ആശുപത്രിയിലേക്ക് മൂന്ന് ഡോക്ടര്‍മാരെ താത്കാലികമായി നിയമിച്ചു

മണ്ണാര്‍ക്കാട്: താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് മൂന്ന് ഡോക്ടര്‍മാരെ താത്കാലികമായി നിയമിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.ഡോക്ടര്‍മാരില്ലാത്തതിനെ തുടര്‍ന്ന് പ്രസവ വാര്‍ഡിന്റെ പ്രവര്‍ത്തനം നിലച്ചത് വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായതിനിടെയാണ് നടപടി.

എലപ്പുള്ളിയിലുള്ള താലൂക്ക് ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അനിത പൊന്നുകുട്ടി,പൂക്കോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രം അസി.സര്‍ജന്‍ ഡോ.ഇന്ദു ബാലചന്ദ്രന്‍,പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ.ലാവണ്യ എന്നിവരെയാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് നിയമിച്ചിരിക്കുന്നത്.ഇവര്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്ന ആശുപത്രികളില്‍ നിന്നും മെയ് 30ന് തന്നെ വിടുതല്‍ ചെയ്യേണ്ടതാണെന്നും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് അടിയന്തരമായാണ് നിയമിച്ചിരിക്കുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവില്‍ പറയുന്നു.

ഒരാഴ്ച മുമ്പാണ് ഗൈനക്കോളജി വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന രണ്ട് ഡോക്ടര്‍മാര്‍ ഇവിടെ നിന്നും സ്ഥലം മാറിപ്പോയത്.ഇവര്‍ക്ക് പകരം നിയമിച്ച രണ്ട് ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിച്ച് ദീര്‍ഘനാള്‍ അവധിയില്‍ പോയതാണ് പ്രശ്‌നമായത്.അവധി റദ്ദ് ചെയ്ത് ജോലിയില്‍ തിരികെ പ്രവേശിക്കുന്നതിന് ഇരുവര്‍ക്കും നിര്‍ദേശം നല്‍കാന്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

പാലക്കാട് ജില്ലാ ആശുപത്രി കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന ആശുപത്രിയാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി.ഗൈനക്കോളജി വിഭാഗത്തിലേക്ക് നിയമിച്ചവര്‍ക്ക് ദീര്‍ഘകാല അവധി നല്‍കിയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്  ഡിവൈഎഫ്‌ഐ,എഐവൈഎഫ് പ്രവര്‍ത്തകര്‍ ഇന്നലെ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
Previous Post Next Post

نموذج الاتصال