വാച്ചറുടെ തിരോധാനം; ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലും വിഫലം

അഗളി: സൈലന്റ് വാലി സൈരന്ധ്രിയിലെ വാച്ചര്‍ പുളിക്കഞ്ചേരി രാജന്റെ തിരോധാനത്തില്‍ ദുരൂഹത തുടരവേ രാജനായുള്ള തിരച്ചിലില്‍ മുഴുകി വനംവകുപ്പ്. ഞായറാഴ്ച ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചും തിരച്ചില്‍ നടത്തി.വനംവകുപ്പിന്റെ പത്തംഗ സംഘവും വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി.കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയ സംഘാംഗങ്ങള്‍ക്ക് ചെന്നെത്താന്‍ കഴിയാത്ത ചെങ്കുത്തായ സ്ഥലങ്ങള്‍,ഗര്‍ത്തങ്ങള്‍,പുല്‍മേടുകള്‍ എന്നിവടങ്ങളിലാണ് ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തിയത്. എന്നാല്‍ ഫലം കണ്ടില്ല.

വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 20 ക്യാമറ ട്രാപ്പുകള്‍ കൂടി സ്ഥാപിച്ചിട്ടുള്ളതായി സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വിനോദ് പറഞ്ഞു.ആദ്യ ദിവസം തന്നെ ആറ് ക്യമറാ ട്രാപ്പുകള്‍ സ്ഥാപിക്കുകയും പിന്നീട് പരിശോധിച്ച് നോക്കിയെങ്കിലും മാനുകളുടെ ചിത്രങ്ങളാണ് കൂടുതലും പതിഞ്ഞിട്ടുള്ളത്.പുതിയതായി സ്ഥാപിച്ച ക്യാമറാ ട്രാപ്പുകള്‍ നാളെ പരിശോധിക്കും.അതേ സമയം അടുത്തിട ദിവസങ്ങളിലൊന്നും കടുവയുടേയോ പുലിയുടേയോ സാന്നിദ്ധ്യം ഉണ്ടായിട്ടില്ലെന്നാണ് വയനാട്ടില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം വ്യക്തമാക്കിയിട്ടുള്ളതെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.

രാജനെ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണവും പുരോഗമന വഴിയിലാണ്.രാജന്റെ മൊബൈല്‍ഫോണ്‍ സൈരന്ധ്രിയില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രാജനെ കാണാതായിട്ട് അഞ്ച് ദിവസം പിന്നിട്ടു. മെയ് മൂന്നിന് രാത്രി സൈരന്ധ്രിയിലെ മെസ്സില്‍ നിന്നും ഭക്ഷണം കഴിച്ച് സമീപത്തെ ക്യാമ്പിലേക്ക് പോയതായിരുന്നു രാജന്‍.
Previous Post Next Post

نموذج الاتصال