വനം വാച്ചറെ കാണാതായിട്ട് നാല് നാൾ; ദുരൂഹത തുടരുന്നു

അഗളി: അട്ടപ്പാടി സൈലന്റ് വാലി ദേശീയോദ്യാനത്തിലെ വാച്ചര്‍ രാജനായി നാലാം നാള്‍ നടത്തിയ തിരച്ചിലിലും നിരാശ.നാല് ദിവസങ്ങളിലായി മുന്നൂറോളം പേര്‍ വിവിധ സംഘങ്ങളായി വനത്തില്‍ അരിച്ചു പെറുക്കിയിട്ടും തുമ്പ് കണ്ടെത്താനാകാതായതോടെ സംഭവത്തില്‍ ദുരൂഹത കനക്കുകയാണ്. എണ്‍പത് ശതമാനം വന്യജീവി ആക്രമണമായിരിക്കില്ലെന്നാണ് അനുമാനിക്കുന്നതെന്നും എന്നാല്‍ വന്യജീവി ആക്രമണ സാധ്യതപാടെ തള്ളിക്കളയാനുമാകില്ലെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വിനോദ് പറഞ്ഞു.
ശനിയാഴ്ച വയനാട്ടില്‍ നിന്നുള്ള അഞ്ച് ട്രാക്കിങ് വിദഗ്ദ്ധര്‍,വനം ജീവനക്കാര്‍,സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ഉള്‍പ്പടെ 55 സംഘമാണ് സൈരന്ധ്രി വനത്തില്‍ തിരച്ചില്‍ നടത്തിയത്.നേരത്തെ തിരച്ചില്‍ നടത്തിയ സ്ഥലങ്ങള്‍ക്കൊപ്പം കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തി.പാറയിടുക്കുകള്‍,അരുവി തീരങ്ങള്‍,പൊത്തുകള്‍ എന്നിവടങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും തുമ്പ് പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജയ്‌ഘോഷ്,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍.വനംവകുപ്പിന്റെ പതിവു തിരച്ചില്‍ തുടരാനാണ് തീരുമാനം.അതേ സമയം രാജന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണത്തിലൂടെ മാത്രമേ രാജന് എന്ത് സംഭവിച്ചൂവെന്നത് അറിയാന്‍ സാധിക്കൂവെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.അന്വേഷണം പുരോഗമിക്കുന്നതായി അഗളി എസ്‌ഐ കെ.ബി ഹരികൃഷ്ണന്‍ അറിയിച്ചു.

സൈരന്ധ്രിയില്‍ താത്കാലിക വാച്ചറായ പുളിക്കാഞ്ചേരി വീട്ടില്‍ രാജനെ (54) ചൊവ്വാഴ്ച രാത്രി മുതലാണ് കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലില്‍ ക്യാമ്പ് ഷെഡ്ഡിന് സമീപത്ത് രാജന്റെ ചെരിപ്പും ടോര്‍ച്ചും മുണ്ടും കണ്ടെത്തിയിരുന്നു.
Previous Post Next Post

نموذج الاتصال