അട്ടപ്പാടി: നാലുവയസ്സുള്ള ആദിവാസി ബാലന് ക്രൂരമര്‍ദ്ദനം. അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് കുട്ടിയുടെ കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ചു. ഒരാഴ്ച മുമ്പാണ് കുട്ടിയുടെ കാൽ പൊള്ളിച്ചത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഉണ്ണികൃഷ്ണൻ കുട്ടിയെ കേബിൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച പാടുകളും ബാലന്റെ ശരീരത്തിൽ ഉണ്ട്.
സംഭവത്തില്‍ അമ്മ രഞ്ജിതയേയും രണ്ടാനച്ഛന്‍ ഉണ്ണികൃഷ്ണനേയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പൊലീസ് നടപടി. ഓസത്തിയൂർ സ്വദേശിയായ രഞ്ജിത ഭർത്താവിനേയും മൂത്ത കുഞ്ഞിനേയും ഉപേക്ഷിച്ച് ഉണ്ണികൃഷ്ണന്റെ കൂടെയാണ് താമസം
കുട്ടിയുടെ കാല്‍പ്പാദത്തിന്റെ അടിഭാഗം പൂര്‍ണമായും പൊള്ളിയ നിലയിലാണ്. കുട്ടി കോട്ടാത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയെ ശാരീരികമായും മാനസികമായും രണ്ടാനച്ഛന്‍ ഉപദ്രവിച്ചിരുന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു.