ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒളിവിൽ താമസിപ്പിച്ച വീട്ടിൽ വെച്ച് പ്രതികൾ കുട്ടിക്ക് കാർട്ടൂൺ കാണിച്ചു കൊടുത്തത് പൊലീസിനെ സഹായിച്ചുവെന്നാണ് വിവരം. വീഡിയോ കാണിച്ച ഐപി അഡ്രസും ഉപയോഗിച്ചാണ് പ്രതിസ്ഥാനത്ത് പത്മകുമാറും കുടുംബവുമെന്ന് പൊലീസ് സ്ഥിരീകരിച്ചത്
ഓടിട്ട വലിയ വീട്ടിൽ വെച്ച് തനിക്ക് ടോം ആൻഡ് ജെറി കാർട്ടൂൺ കാട്ടിത്തന്നുവെന്ന് കുട്ടി അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഈ കാർട്ടൂൺ കണ്ടെത്തിയ പൊലീസ് ഇത് പ്ലേ ചെയ്ത ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗാഡ്‌ജെറ്റ് പത്മകുമാറിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കുന്നത് 27നു രാത്രി 7.30 മുതൽ പിറ്റേന്നു രാവിലെ 6.30വരെയുള്ള വിവരങ്ങളാണ് ശേഖരിച്ചത്. ആ സമയം രാജ്യത്തൊട്ടാകെ ടോം ആൻഡ് ജെറി കാർട്ടൂൺ കണ്ട 26,000 ഐപി അഡ്രസുകൾ ലഭിച്ചു. കേരളത്തിൽനിന്ന് കാർട്ടൂൺ കണ്ട ഐപി അഡ്രസുകൾ 350 ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്ന് കണ്ടത് 120 എണ്ണമായിരുന്നു. 30നാണ് കാർട്ടൂണിന്റെ വിവരം പൊലീസ് ആവശ്യപ്പെടുന്നത്. ഇന്നലെ രാവിലെ ഈ വിവരം സൈബർ സെൽ കൊല്ലം കരുനാഗപ്പള്ളി പൊലീസിനു കൈമാറി.
പ്രതികളെ കണ്ടെത്താൻ പൊലീസ് കാർട്ടൂണും ആയുധമാക്കിയെങ്കിലും നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ. തട്ടികൊണ്ടുപോയ സംഘം കാർട്ടൂൺ കാണിച്ചെന്ന കുട്ടിയുടെ മൊഴിയെ തുടർന്നാണ് പൊലീസ് കാർട്ടൂണിനു പിന്നാലെ സഞ്ചരിച്ചത്. കുറ്റവാളിയിലേക്കെത്തുന്ന വിവരങ്ങൾ കാർട്ടൂണിലൂടെ ലഭിച്ചെങ്കിലും അതു വിശകലനം ചെയ്യുന്നതിനു മുൻപ് സിസിടിവി, ഫോൺ രേഖകൾ വഴി പൊലീസ് പ്രതികളെ പിടികൂടി. പ്രതികളെ സ്ഥിരീകരിക്കാനാണ് സൈബർ ഡേറ്റ ഉപയോഗിച്ചതെന്നും സൈബർ ഡേറ്റയുടെ സഹായത്തോടെയല്ല കുറ്റവാളികളെ പിടിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം