അഗളി: അട്ടപ്പാടി താവളത്ത് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്ന പ്രവർത്തിയോടനുബന്ധിച്ച് ജെ.സി.ബി വർക്ക് നടന്ന് കൊണ്ടിരിക്കെ മണ്ണിനടിയിൽപെട്ട ക്ലീനർ മരിച്ചു. പാലക്കാട് നെൻമാറ കാവശേരി സ്വദേശി സന്ദീപ് (34) ആണ് അപകടത്തിൽപ്പെട്ടത്. കുടിവെള്ളത്തിനായുള്ള പൈപ്പ് കുഴിച്ചിടാൻ ഇറങ്ങിയ ചാലിലാണ് യുവാവ് കുടുങ്ങിയത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ ഏറെ പ്രായസപ്പെട്ട് പുറത്ത് എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 30 മിനുറ്റോളം മണ്ണിൽ അകപ്പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലോടെ താവളത്താണ് സംഭവം. കുടിവെള്ള പൈപ്പിടാൻ റോഡിനോട് ചേർന്ന് ചാലുകീറുകയായിരുന്നു ജെ.സി.ബി. മണ്ണ് നീക്കുന്നതിനിടെ അബദ്ധത്തിൽ മുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.