കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ അംഗൻവാടിയിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ അംഗൻവാടിയുടെ ഉൾവശം വൃത്തിയാക്കുന്നതിനിടെ ഹെൽപ്പറാണ് ചുമരിൽ പാമ്പിനെ കണ്ടത്. തുടർന്ന് വാർഡ് അംഗം ഇടപെടുകയും വനം വകുപ്പിനെ പെട്ടെന്ന് തന്നെ വിവരം അറിയിക്കുകയുമായിരുന്നു. ആർആർടിയെത്തിയെങ്കിലും പാമ്പിനെ പിടികൂടാനായില്ല. തന്മൂലം ഇന്നലെ അംഗനവാടി പ്രവർത്തിച്ചില്ല. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഓടിട്ട കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. അടിയന്തിരമായി കെട്ടിടം നവീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. വിഷയം ഉടൻ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമെന്നും കെട്ടിടം നവീകരിക്കാൻ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും, നവീകരിച്ച ശേഷമേ അംഗൻവാടിയിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കൂവെന്നും വാർഡ് അംഗം സലാം പറഞ്ഞു. ചൊവ്വാഴ്ച അംഗൻവാടി ലെവൽ മോണിറ്ററിങ്ങ് കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് ഐസിഡിഎസ് അധികൃതർ അറിയിച്ചു