മണ്ണാർക്കാട്: സൂക്ഷിക്കുക പണം തട്ടിയെടുക്കാൻ തട്ടിപ്പ് വീരന്മാർ പല വേഷങ്ങളിൽ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടേക്കാം. സുഹൃത്തിന്റെ മുഖംമൂടിയണിഞ്ഞും, വ്യാജ ലോട്ടറി ഏജന്റായും, നിങ്ങൾക്ക് വിലകൂടിയ സമ്മാനമയക്കാനുദ്ദേശിക്കുന്ന സുഹൃത്തായും അങ്ങനെ നാം ചിന്തിക്കുക പോലും ചെയ്യാത്ത രൂപങ്ങളിലാവും വ്യാജന്മാരുടെ ആഗമനം. അവരുടെ ലക്ഷ്യം ഒന്ന് മാത്രമേയുള്ളൂ, നിങ്ങളുടെ പക്കലുള്ള പണം കൊള്ളയടിക്കുക. സോഷ്യൽ മീഡിയ ഉപയോഗം വർദ്ദിച്ചതോടെയാണ്. തട്ടിപ്പ് വീരന്മാർ ഇവിടെ താവളമാക്കിയത്. പലതരം വേഷങ്ങളണിഞ്ഞാണ് അവർ ഇരകളെ തേടുന്നത്. സോഷ്യൽ മീഡിയയിൽ ആക്ടീവായ പ്രൊഫൈലുകൾ നോക്കി വെച്ച് ആ പ്രൊഫൈലിന്റെ സമാനരൂപത്തിൽ മറ്റൊരു പ്രൊഫൈൽ ഉണ്ടാക്കി സുഹൃത്തുക്കളിൽ നിന്ന് പണം തട്ടുകയാണ് ഒരു ഏർപ്പാട്. തട്ടിപ്പിനുപയോഗിക്കുന്ന പ്രൊഫൈൽ ഒറിജിനലിനെ വെല്ലുംവിധമാണ് ക്രിയേറ്റ് ചെയ്തിട്ടുണ്ടാകുക. എന്നിട്ട് ഒറിജിനൽ പ്രൊഫൈലിലെ സുഹൃത്തുകൾക്കെല്ലാം വ്യാജനിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും, അങ്ങനെ ഫ്രണ്ടാകുന്നവർക്ക് പേഴ്സണൽ മെസ്സേജ് അയച്ച് താൻ കുടുങ്ങി പോയെന്നും അത്യാവശ്യമായി കുറച്ച് പണം വേണമെന്നും ആവശ്യപ്പെടും ഉടനെ തിരിച്ച് നൽകാം എന്ന് പറഞ്ഞാവും ഈ ആവശ്യപ്പെടൽ, തന്റെ സുഹൃത്തിനെ രക്ഷിക്കണം എന്ന ചിന്തയിൽ പലരും ഈ തട്ടിപ്പിൽ വീണു പോയിട്ടുമുണ്ട്.
മറ്റൊരു തട്ടിപ്പ് ഒരു അജ്ഞാത പ്രൊഫൈൽ വന്ന് സൗഹൃദം ഉണ്ടാക്കിയെടുക്കുകയും, ആത്മാർത്ഥ സൗഹൃദമാണെന്ന് നിങ്ങളെ ധരിപ്പിച്ച് നിങ്ങൾക്ക് വിലകൂടിയ സമ്മാനങ്ങൾ അയക്കുകയാണെന്നും അതിന്റെ ഫോട്ടോയും മറ്റും കാണിച്ച് കെണിയിൽ വീഴ്ത്തുകയാണ് രീതി. ഈ സമ്മാനം നിങ്ങളുടെ വീട്ടിലെത്താൻ കസ്റ്റംസ് ഡ്യൂട്ടി പണമായി ആവശ്യപ്പെടും ഇതിലും നിരവധി പേർ വീണു പോയിട്ടുണ്ട് മാനക്കേട് ഓർത്ത് പുറത്ത് പറയാതെ പലരും മറച്ചു വെക്കുകയാണ്. ഇത് പോലെ ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്, കരന്റ് ബില്ലടക്കാത്തതിനാൽ ഫ്യൂസ് ഊരുകയാണെന്ന് പറഞ്ഞ് പറ്റിപ്പ്, നിങ്ങളിൽ നിന്ന് പണം അറിയാതെ പിൻവലിച്ച് പോയി ബാങ്കിൽ നിന്ന് വിളിക്കുകയാണെന്നും ഫോണിൽ വരുന്ന ഒടിപി നൽകണമെന്നും പറഞ്ഞ് പറ്റിപ്പ് , ഇങ്ങനെ പല വിധത്തിൽ നമ്മളെ കുടുക്കുവാൻ വ്യാജന്മാർ നമുക്ക് ചുറ്റും കറങ്ങുന്നുണ്ട് എന്നത് നാം തന്നെയാണ് തിരിച്ചറിയേണ്ടത്.