കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കുറ്റ്യാട്ടൂരിലെ വീട്ടിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കാറിൽ വരുമ്പോഴായിരുന്നു അപകടം.
ഗർഭിണിയായ യുവതിയെ പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത് എന്നാണ് വിവരം. ഒരു കുട്ടിയുൾപ്പെടെ ആറ് പേർ കാറിൽ ഉണ്ടായിരുന്നു. റിഷയും പ്രജിത്തും കാറിന് മുൻവശത്താണ് ഇരുന്നിരുന്നത്. കാറിന് പുറകിൽ ഉണ്ടായിരുന്ന ബാക്കി നാല് പേരും വാഹനത്തിന്റെ ഡോർ തുറന്ന് രക്ഷപ്പെടുകയായിരുന്നു.
മരിച്ച രണ്ടുപേരും കാറിന്റെ മുൻസീറ്റിലായിരുന്നു. കാറിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്ന കുട്ടി ഉൾപ്പെടെ 4 പേർ രക്ഷപ്പെട്ടു.
വാഹനം ഓടിച്ചിരുന്ന പ്രജിത്ത് ആണ് വാഹനത്തിന്റെ ഡോർ തുറന്നു നൽകി നാല് പേരെയും രക്ഷിച്ചത്. മുൻവശത്തെ സീറ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും ലോക്ക് മാറ്റാൻ കഴിയാതിരുന്നതിനാൽ ഉള്ളിൽ തന്നെ അകപ്പെടുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ കുട്ടിയുൾപ്പെടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ആശുപത്രിയിൽ എത്തുന്നതിനു തൊട്ടുമുൻപാണ് കാർ കത്തിയത്. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.