വന്യജീവി ആക്രമണത്തിന് പരിഹാരമായി 150 ലക്ഷത്തിന്റെ പദ്ധതികള്‍

വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാന്‍ വനത്തിനകത്ത് തീറ്റ, വെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മണ്ണാര്‍ക്കാട് വന വികസന ഏജന്‍സിയുടെ കീഴില്‍ അട്ടപ്പാടി-മുക്കാലിയില്‍ ആരംഭിച്ച ചെറുകിട വനവിഭവ സംസ്‌കരണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണത്തിന് പരിഹാരം കാണുന്നതിന് മണ്ണാര്‍ക്കാട് മേഖലയില്‍ 87. 40 കി.മീ സോളാര്‍ ഫെന്‍സിംഗ്, 7.7 കി.മീ എലിഫെന്റ് ട്രഞ്ച്, 19 കി.മീ സോളാര്‍ ഹാങ്ങിംഗ് ഫെന്‍സിംഗ്, ആര്‍.ആര്‍.ടി ടീമുകള്‍ക്ക് പരിശീലനം എന്നിവക്കായി 150 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

പട്ടികവര്‍ഗ്ഗ-പട്ടികജാതി-മറ്റ് വനവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനും ജീവിത നിലവാരം മെപ്പെടുത്താനും സര്‍ക്കാര്‍ വിവിധ മേഖലകളില്‍  പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഒരേ സമയം വനവാസികളുടെ ജീവിത സൗകര്യം ഉറപ്പാക്കി, വനമേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം ജനങ്ങളും വനം വകുപ്പും തമ്മില്‍ മെച്ചപ്പെട്ട ബന്ധം നിലനിര്‍ത്താന്‍ വനം വകുപ്പിന് ലഭിച്ച നിര്‍ദ്ദേശങ്ങളില്‍ പഠനം നടക്കുന്നതായും മന്ത്രി അറിയിച്ചു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ആദിവാസി വിഭാഗങ്ങള്‍ക്ക്  മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തും.  പരിപാടിയുടെ ഭാഗമായി വനാമൃതം പദ്ധതി രണ്ടാംഘട്ട വിപണനോദ്ഘാടനം, പാലക്കാടന്‍ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ തീം സോങ്ങ് പ്രകാശനം എന്നിവയും മന്ത്രി നിര്‍വഹിച്ചു. മുക്കാലിയില്‍ നടന്ന പരിപാടിയില്‍ അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍  അധ്യക്ഷയായി.   പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍,  വാര്‍ഡംഗം കൃഷ്ണകുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസര്‍ നോയല്‍ തോമസ്, ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് മണ്ണാര്‍ക്കാട് എഫ്.ഡി.എ ചെയര്‍മാന്‍ കെ.വിജയാനന്ദന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال