തോട് പൂര്‍വസ്ഥിതിയിലാക്കി; സബ് കലക്ടറുടെ ഉത്തരവ് നടപ്പാക്കി ഉദ്യോഗസ്ഥര്‍

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം പള്ളാട് ഭാഗത്ത് സ്വകാര്യ വ്യക്തി തോടില്‍ കല്ലും മണ്ണും നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സബ് കലക്ടറുടെ ഉത്തരവ് നടപ്പിലാക്കി റെവന്യു ഉദ്യോഗസ്ഥര്‍ തോട് പൂര്‍വസ്ഥിതിയിലാക്കി. പ്രദേശവാസികളുടെ ആശങ്കയും പരിഹരിച്ചു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെ കടന്് പോകുന്നതും മണ്ണിട്ട് നികത്തിയതുമായി തോടാണ് പൂര്‍വസ്ഥിതിയിലാക്കിയത്. പാണക്കാടന്‍ മലനിരകളില്‍ നിന്നും ഒഴുകി വരുന്ന തോടാണിത്. വര്‍ഷകാലങ്ങളില്‍ മലവെള്ളം ഈ തോടിലൂടെ കുത്തി ഒഴുകി വരാറുണ്ട്. പ്രദേശവാസികളായ പോക്കര്‍, അബൂബക്കര്‍ എന്നിവര്‍ തോട് നികത്തിയതിനാല്‍ കൃഷിയ്ക്കും ജീവനും സ്വത്തിനും ഭീഷണിയാണെന്ന് കാണിച്ച് സമീപവാസി ബെന്നി ചാക്കോയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ പരാതി നല്‍കുകയായിരുന്നു. മലവെള്ളപ്പാച്ചിലില്‍ തോട് ഗതിമാറി ഒഴുകി  കൃഷിസ്ഥലങ്ങള്‍ക്കും വീടുകള്‍ക്കും ഭീഷണിയാകുമെന്ന പരാതിക്കാരുടെ ആശങ്ക ശരിവെച്ച് സബ് കളക്ടര്‍ തോട് പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞമാസം 13ന് മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ക്ക് ചുമതല നല്‍കി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ ദുരന്തനിവാരണ അതോറിറ്റി ഇന്‍സിഡെന്റ് കമാന്‍ഡര്‍കൂടിയായ  തഹസില്‍ദാര്‍ കെ. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജെ.സി.ബി. ഉപയോഗിച്ച് തോടില്‍ നിന്നും കെട്ടിടാവശിഷ്ടങ്ങളും മണ്ണും മറ്റും നീക്കം ചെയ്യുകയായിരുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.അബ്ദുള്‍റഹിമാന്‍, രാമന്‍കുട്ടി, വില്ലേജ് ഓഫീസര്‍ അനില്‍, താലൂക്ക് ഓഫീസ് ജീവനക്കാരായ ജയപ്രകാശ്, പ്രതീഷ്, സഹീര്‍, പ്രദീപ് എന്നിവരും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു.
Previous Post Next Post

نموذج الاتصال