മണ്ണാര്‍ക്കാട്:ജേഷ്ഠന്‍ കുത്തേറ്റുമരിക്കുകയും ജേഷ്ഠന്റെ ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന കേസില്‍ അനുജനെ ജീവപര്യന്തം കഠിനതടവിന് കോടതി ശിക്ഷിച്ചു. അഗളി നെല്ലിപ്പതി പുത്തന്‍വീട്ടില്‍ പ്രഭാകരന്‍ (45) കൊല്ലപ്പെട്ട കേസിലാണ് സഹോദരന്‍ ശിവനുണ്ണി (42)യെ മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ശിക്ഷാനിയമം 302 വകുപ്പു പ്രകാരം ജീവപര്യന്തം കഠിന തടവും ഒരുലക്ഷംരൂപ പിഴയുമാണ് ശിക്ഷ. പിഴതുക അടയ്ക്കാത്തപക്ഷം രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണം. 308 വകുപ്പുപ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം.അടയ്ക്കുന്ന പിഴയില്‍നിന്നും 50,000 രൂപ കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്കും മകനും നല്‍കാനും ഉത്തരവിട്ടു.
2016 ജൂലായ് 18-ന് രാത്രി 9.15-നാണ് കേസിനാസ്പദമായ സംഭവം. കെട്ടിടനിർമാണത്തൊഴിലാളിയായിരുന്ന പ്രഭാകരൻ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വീടിന് തൊട്ടുമുൻപിലുള്ള വഴിയിൽവെച്ച് ശിവനുണ്ണി കത്തികൊണ്ട് ആക്രമിക്കയായിരുന്നു. നെഞ്ചിൽ കുത്തേറ്റ പ്രഭാകരൻ മരിച്ചു. തടയാൻ ശ്രമിച്ച പ്രഭാകരന്റെ ഭാര്യ വിജയയെയും ശിവനുണ്ണി ആക്രമിച്ചു. ഇവരുടെ തുടയിൽ കുത്തേറ്റ് സാരമായി പരിക്കേൽക്കുകയുണ്ടായി. തുടർന്ന്, പ്രതി ആയുധം കാടുപിടിച്ചസ്ഥലത്ത് ഉപേക്ഷിച്ചതായി പറഞ്ഞെങ്കിലും പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെടുക്കാനായില്ല. 2002-ൽ ഇവരുടെ അമ്മയും സഹോദരിയും സഹോദരിയുടെ മകളും വിഷംകഴിച്ച് മരിച്ചിരുന്നു. ഇവർ മരിക്കാൻ കാരണം പ്രഭാകരനാണെന്ന വിരോധംകാരണമാണ് ശിവനുണ്ണി ഇദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. ജയന്‍ ഹാജരായി.