അര്‍ജുന് വികാരനിര്‍ഭര യാത്രാമൊഴി നൽകി കേരളം; അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

കോഴിക്കോട്:  ആയിരങ്ങൾ സാക്ഷിയായി, നാട് അർജുന് വിട നൽകി.  കണ്ണാടിക്കലിലെ വീട്ടിൽ രാവിലെ 11.30ഓടെ സംസ്കാരം നടന്നു. പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം ഒരു നോക്കു കണ്ട് യാത്രാമൊഴി നൽകാൻ ആയിരങ്ങളാണെത്തിയത്. വിലാപയാത്രയിലും നാട് അണിനിരന്നു.‌ അർജുന്റെ മൃതദേഹം വഹിച്ച ആംബുലൻസ് ജില്ലാ തീർത്തിയായ അഴിയൂരിൽ ശനിയാഴ്ച രാവിലെ ആറോടെയാണെത്തിയത്. മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ കെ രമ, ജില്ലാ കലക്ടർ സ്നേഹിൽകുമാർ തുടങ്ങിയവർ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം സംസ്കരിക്കുന്നതിനുള്ള ചെലവ്‌ കേരള സർക്കാർ വഹിക്കും.
കർണാടക സർക്കാരിന്റെ  സഹായധനമായി അഞ്ച്‌ ലക്ഷം രൂപ  ബന്ധുക്കൾക്ക് കൈമാറും. കാർവാർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽനിന്ന്‌ മൃതദേഹം വഹിച്ച ആംബുലൻസിനെ കേരളാ അതിർത്തിയായ മഞ്ചേശ്വരം തലപ്പാടിവരെ കർണാടക പൊലീസും അനുഗമിച്ചു. ജൂലൈ 16ന്‌ അങ്കോളക്കടുത്ത്‌ ഷിരൂരിൽ മണ്ണിടിഞ്ഞ്‌ കാണാതായ അർജുന്റെ മൃതദേഹം  72 ദിവസത്തിനുശേഷം ബുധനാഴ്‌ചയാണ്‌ ഗംഗാവലിപ്പുഴയിൽ കണ്ടെത്തിയത്‌. ഡിഎൻഎ പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കാൻ രണ്ടുദിവസം കാർവാർ ആശുപത്രിയിൽ സൂക്ഷിച്ചു. ഹുബ്ബള്ളി റിജണൽ സയൻസ്‌ ലബോറട്ടറിയിലാണ്‌ ഡിഎൻഎ പരിശോധന നടന്നത്‌
കണ്ണാടിക്കല്‍ നാടിന്റെ ജനകീയ പ്രശ്നങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്ത ചെറുപ്പക്കാരനായിരുന്നു അര്‍ജുന്‍. കേരളത്തിന്‍റെ മനസ് മുഴുവന്‍ ആ കുടുംബത്തോടൊപ്പം നിന്നത് ഒറ്റമനസോടെ, ഒരേ ഒരു ചിന്തയോടെയായിരുന്നു
Previous Post Next Post

نموذج الاتصال